മിയാമി ∙ ക്യൂബയുമായുള്ള സാമ്പത്തിക ഇടപാടുകളും നയതന്ത്ര ബന്ധങ്ങളിലെ ഇളവുകളും വീണ്ടും കര്‍ശനമാക്കി യുഎസ്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുന്ന ഇളവുകളും സഹകരണവും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭാഗികമായി പിന്‍വലിച്ചു. യുഎസ് സഞ്ചാരികൾ ക്യൂബയിൽ പോകുന്നതിന് ഇനി നിയന്ത്രണമുണ്ടാകും. ക്യൂബൻ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളുമായി യുഎസ് സ്ഥാപനങ്ങൾ സഹകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
ഏകപക്ഷീയമായ കരാർ ആയിരുന്നു ഒബാമ സർക്കാർ ക്യൂബയുമായി ഉണ്ടാക്കിയത്. ഇത് റദ്ദ് ചെയ്യുകയാണ്. ക്യൂബൻ ജനതയ്ക്കും അമേരിക്കയ്ക്കും കൂടുതൽ ഗുണകരമായ കരാറുണ്ടാക്കും. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുന്നത് വരെ ക്യൂബയ്‌ക്കെതിരായ ഉപരോധം നീക്കില്ലെന്നും ട്രംപ് മിയാമിയിൽ നടന്ന ചടങ്ങിൽ പറഞ്ഞു.
അരനൂറ്റാണ്ടിലേറെ പിന്നിട്ട സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധങ്ങൾ പുനഃസ്‌ഥാപിക്കാനും 2014 ഡിസംബറിലാണ് ഒബാമ സര്‍ക്കാര്‍ തീരുമാനിച്ചത്. ക്യൂബയിൽ ഏകാധിപത്യഭരണത്തിന് അന്ത്യം കുറിച്ച് 1959ൽ ഫിദൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ കമ്യൂണിസ്‌റ്റ് വിപ്ലവം നടന്നതോടെയാണ് ഇരു രാജ്യങ്ങളും അകന്നത്.