കൊച്ചി ∙ ശ്രദ്ധേയമായ ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുള്ള സിനിമാ നിർമാണ കമ്പനിയായ ‘ഓഗസ്റ്റ് സിനിമ’യുടെ പങ്കാളിത്തത്തിൽനിന്ന് നടൻ പൃഥ്വിരാജ് പിന്മാറുന്നു. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആറുവർഷത്തിലധികം കമ്പനിയുമായി ചേർന്ന് പ്രവർത്തിച്ചശേഷമാണ് പൃഥ്വിരാജിന്റെ പിന്മാറ്റം. ഇതോടെ, പ്രമുഖ വ്യവസായി ഷാജി നടേശന്‍, സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍, തമിഴ് ചലച്ചിത്ര താരം ആര്യ എന്നിവരാകും ഇനി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.
സിനിമാ ജീവിതത്തിൽ ‘പുതിയൊരു ദിശയിൽ യാത്ര ആരംഭിക്കാൻ സമയമായെന്ന്’, ഇക്കാര്യം അറിയിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പൃഥ്വിരാജ് വ്യക്തമാക്കി. ഈ യാത്രയിൽ ഇത്തരമൊരു കൂട്ടുകെട്ടിന്റെ ഭാഗമായി നിൽക്കാനാകുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിൽ, എന്നെന്നും താലോലിക്കുന്ന ഒരുപിടി ഓർമകകളും ഹൃദയം നിറയെ കൃതജ്ഞതയുമായി ഓഗസ്റ്റ് സിനിമയോടു വിടപറയുകയാണ്. കമ്പനിയുടെ അഭ്യുദയകാംക്ഷികളിൽ അഗ്രസ്ഥാനത്ത് താൻ എന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2011ല്‍ ബിഗ് ബജറ്റ് ചിത്രമായ ഉറുമിയാണ് ഓസ്റ്റ് സിനിമാ കമ്പനിയുടെ ആദ്യ നിര്‍മാണ സംരംഭം. സന്തോഷ് ശിവനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. നായകനായ പൃഥ്വിരാജിനൊപ്പം ആര്യ അതിഥിതാരമായി ഉറുമിയില്‍ വേഷമിടുകയും ചെയ്തിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി ആയിരുന്നു ഓഗസ്റ്റ് സിനിമയുടെ രണ്ടാമത്തെ ചിത്രം. സംസ്ഥാന അവര്‍ഡ് നേടിയ ചിത്രത്തില്‍ പൃഥ്വിരാജ് തന്നെയായിരുന്നു നായകന്‍. ബോക്‌സോഫീസില്‍ മികച്ച കലക്ഷന്‍ നേടിയ ചിത്രം കൂടിയാണ് ഇന്ത്യന്‍ റുപ്പി.
രഞ്ജിത്ത് തന്നെ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയായിരുന്നു മൂന്നാമത്തെ ചിത്രം. സിനിമ തീയേറ്ററില്‍ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാക്കിയില്ലെങ്കിലും സാറ്റലൈറ്റ് റൈറ്റിലൂടെ നല്ലൊതു തുക കരസ്ഥമാക്കിയിരുന്നു. സപ്തമശ്രീ തസ്‌കര ആയിരുന്നു നാലാമത്തെ ചിത്രം. ഓണത്തിന് റിലീസ് ചെയത് ചിത്രം സാമാന്യം നല്ല കലക്ഷനും നേടിയെടുത്തു. ആമേനിലൂടെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിൾ ബാരൽ, പൃഥ്വിരാജ് ചിത്രം ഡാർവിന്റെ പരിണാമം, ആസിഫ് അലി–ബിജു മേനോൻ കൂട്ടുകെട്ടിന്റെ അനുരാഗ കരിക്കിൻവെള്ളം, മമ്മൂട്ടി നായകനായ ദ ഗ്രേറ്റ് ഫാദർ എന്നിവയാണ് ഓഗസ്റ്റ് സിനിമ നിർമിച്ച മറ്റു ചിത്രങ്ങൾ.