Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാംപ്യൻസ് ട്രോഫി ഫൈനൽ ഒത്തുകളി; ടീമിൽ ദലിതർക്ക് സംവരണം വേണം: കേന്ദ്രമന്ത്രി

Ramdas-Athawale കേന്ദ്രമന്ത്രി രാംദാസ് അഠാ‌വ്‌ലെ (ഫയൽ ചിത്രം)

മുംബൈ ∙ ഇംഗ്ലണ്ടിൽ സമാപിച്ച ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ തോൽവിക്കു കാരണം ഒത്തുകളിയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ രംഗത്ത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടതായി വിവിധ േദശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ദലിത് പാർട്ടിയായ ആർപിഐയുടെ നേതാവായ അഠാ‌വ്‌‌ലെ, മോദി മന്ത്രിസഭയിൽ സാമൂഹികനീതി വകുപ്പ് സഹമന്ത്രിയാണ്. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ 180 റൺസിന് തകർത്താണ് പാക്കിസ്ഥാൻ കിരീടം ചൂടിയത്.

ചാംപ്യൻസ് ട്രോഫിയിൽ ഉടനീളം വളരെ മികച്ച രീതിയിൽ കളിച്ച ഒരു ടീം, ഫൈനലിൽ മാത്രം എന്തുകൊണ്ടാണ് മോശം പ്രകടനം കാഴ്ചവച്ചതെന്ന് മന്ത്രി ചോദിച്ചു. ഈ മൽസരത്തിൽ ഒത്തുകളി നടന്നെന്നാണ് എന്റെ ബലമായ വിശ്വാസം. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നാണ് തന്റെ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗ്യതയില്ലാത്ത താരങ്ങളെ ടീമിൽ നിന്നു പുറത്താക്കി, അർഹരായ ദലിത്, ആദിവാസി വിഭാഗക്കാരെ ടീമിലേക്കു പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദലിത്, ആദിവാസി വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കായിക മേഖലയിൽ ഈ വിഭാഗക്കാർക്ക് ഒരിക്കൽപ്പോലും അർഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി മന്ത്രി, ക്രിക്കറ്റ്‍ ഉൾപ്പെടെയുള്ള കായികയിനയങ്ങളിൽ ദലിത്, ആദിവാസി വിഭാഗക്കാർക്ക് 25 ശതമാനം സംവരണം ഏർപ്പെടുത്തണമെന്നും ആവശ്യം ഉന്നയിച്ചു.

അതേസമയം, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, യുവരാജ് സിങ് തുടങ്ങിയവർ ഒത്തുകളിച്ചതായി അദ്ദേഹം പേരെടുത്ത് പരാമർശിച്ചെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സെഞ്ചുറികൾ നേടുന്നത് തുടർക്കഥയാക്കി മാറ്റിയ വിരാട് കോഹ്‍ലിയും, റൺസ് വാരിക്കൂട്ടുന്നതിൽ മിടുക്കു കാട്ടിയിട്ടുള്ള യുവ്‌രാജ് സിങ്ങുമെല്ലാം, പാക്കിസ്ഥാനെതിരായ മൽസരം തോൽക്കാനായി കളിക്കുന്നതുപോലാണ് തോന്നിയത് – മന്ത്രി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ടീമിന്റെ പരിശീലകനായി അനിൽ കുംബ്ലെ ഉണ്ടായിരുന്നു. മുൻ മൽസരങ്ങളിൽ റൺസ് വാരിക്കൂട്ടിയ കോഹ്‍ലിക്ക് അന്നുമാത്രം എന്തുപറ്റി? ഇക്കാരണത്താലാണ് അന്ന് ഒത്തുകളി നടന്നെന്ന് ഞാൻ സംശയിക്കുന്നത് – അഠാ‌വ്‌ലെ പറഞ്ഞു.

related stories