കൊച്ചി∙ ഓൺലൈൻ ടാക്സി സർവീസായ ഓല ക്യാബ്സിലെ ഡ്രൈവറിൽനിന്നു മോശം പെരുമാറ്റമുണ്ടായെന്നു പരാതി. ഇന്നലെ രാത്രി ലുലു മാളിൽനിന്നു പനമ്പള്ളിനഗറിലേക്കു പോകുമ്പോൾ ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്ന് ബെഗളൂരുവിൽ ജോലി ചെയ്യുന്ന അവേത തംമ്പാട്ടി പരാതി നൽകി. അതേസമയം, ഡ്രൈവർ കെ.ബി. വിനുവിനെ സസ്പെൻഡ് ചെയ്തതായി ഓല ക്യാബ്സ് അറിയിച്ചു.
സംഭവം ഇങ്ങനെ: പനമ്പള്ളി നഗറിലേക്കു പോകുന്നതിനാണ് അവേത ടാക്സി വിളിച്ചത്. അവിടെയെത്തിയപ്പോൾ ഓല മണിക്കു പകരം ഓട്ടത്തിനുള്ള ചാർജ് പണമായി വേണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടു. എന്നാൽ ഓല മണിയിൽ പണം നിക്ഷേപിച്ചതിനാൽ ക്യാഷായി നൽകാൻ ആകില്ലെന്ന് അവേത അറിയിച്ചു. തുടർന്നാണ് വിനു, അവേതയോടു മോശമായി പെരുമാറിയത്. അസഭ്യമായി സംസാരിച്ച വിനുവിനെ അവർ എതിർത്തു. ഇതേത്തുടർന്ന് അയാൾ അവേതയുടെ മുഖത്തടിക്കുകയും ചെയ്തു.
തുടർന്ന് ഇയാൾക്കെതിരെ അവേത പൊലീസിൽ പരാതി നൽകി. കേരളം യാത്രയ്ക്കു നല്ല സ്ഥലമല്ലെന്ന കുറിപ്പോടെ അവേത സംഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്. അതേസമയം, സംഭവത്തെ തുടർന്ന് ഡ്രൈവർ വിനുവിനെ സസ്പെൻഡ് ചെയ്തതായി ഓല ക്യാബ്സ് അറിയിച്ചു.