Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി ചതിച്ചു; ഇത്തവണ ഓണത്തിനു കാർ വാങ്ങിയാൽ കൈപൊള്ളും

cars

ന്യൂഡൽഹി∙ കുതിച്ചുപായുമെന്നു കണക്കുകൂട്ടിയ ഇത്തവണത്തെ ഓണക്കാല വാഹന വിപണിയെ ജിഎസ്ടി തന്നെ തിരിഞ്ഞുകൊത്തി. ചരക്കു, സേവന നികുതി (ജിഎസ്ടി) വന്നതോടെ ഉടനടി വില കുറച്ച കാറുകൾക്കു കുത്തനെ വില കൂടുമെന്നാണു റിപ്പോർട്ട്. കാറുകളുടെ നികുതി 15 ശതമാനത്തിൽനിന്നും 25 ശതമാനമായി വർധിപ്പിക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതോടെയാണിത്. എസ്‌യുവികളും ഇടത്തരവും ആഢംബരവും ഹൈബ്രിഡും ഉൾപ്പെടെ എല്ലാത്തരം കാറുകൾക്കും വില കൂടിയേക്കും. ഓഗസ്റ്റ് അഞ്ചിനു നടന്ന 20–ാം ജിഎസ്ടി യോഗത്തിലാണു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഉൽപാദനത്തിനും വിൽപനയ്ക്കും മേലുള്ള കേന്ദ്ര–സംസ്ഥാന നികുതികൾക്കു പകരമായി ജിഎസ്ടി വന്നതുവഴിയുണ്ടായ നികുതി കുറവാണു ഉപഭോക്താക്കൾക്കു വിലക്കുറവായി കാർ നിർമാണ കമ്പനികൾ ജൂലായ് മാസത്തിൽ നൽകിയത്. ജിഎസ്ടിയിൽ 28 ശതമാനമാണു കാറുകളുടെ പരമാവധി നികുതി. നേരത്തേ 28 മുതൽ 45 ശതമാനം വരെയായിരുന്ന നികുതിയാണു നിലംതൊട്ടത്. ഇതോടെ വാഹനവിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടായി. 1200 സിസി പെട്രോൾ കാറുകൾക്കു ഒരു ശതമാനവും 1500 സിസി ഡീസൽ കാറുകൾക്കു മൂന്നു ശതമാനവുമാണു ജിസ്ടി. 1500 സിസിയിൽ കൂടുതലുള്ള എസ്‌യുവികൾ ഉൾപ്പെടെയുള്ളവയ്ക്ക് 15നും 28നും ഇടയിലായിരുന്നു ജിഎസ്ടി.

ജിഎസ്ടി വന്നതോടെ 300 മുതൽ 30,000 രൂപ വരെ സാധാരണ കാറുകളുടെ വിലകുറഞ്ഞു. എസ്‌യുവി വിഭാഗത്തിലാണ് ജിഎസ്ടി മൂലം ഏറ്റവുമധികം വിലക്കുറവ് ഉണ്ടായത്. ആഢംബര കാർ വിപണിയിൽ ലക്ഷങ്ങളുടെ വിലക്കുറവുമുണ്ടായി. 10 ലക്ഷം രൂപയ്ക്കുമേൽ ഷോറൂം വിലയുള്ള കാറുകൾക്ക് ഒരു ശതമാനം തുക ആഡംബര നികുതി അടയ്ക്കേണ്ടതുണ്ട്. ജിഎസ്ടി വന്നു വില താഴ്ന്നതോടെ പല മോഡലുകളും ആ ബാധ്യതയിൽ നിന്നൊഴിവായി. ഇതാണു വിലക്കുറവിന് സഹായിച്ചത്. ഇതനുസരിച്ചു ഷോറൂം വില കുറയുമ്പോൾ റോഡ് നികുതിയും കുറയും.

കാറുകളുടെ വിലക്കുറവ് ഇങ്ങനെ

എൻട്രി ലെവൽ കാറായ മാരുതി ഓൾട്ടോയുടെ വിവിധ വകഭേദങ്ങൾക്ക് 1612 രൂപ മുതൽ 3062 രൂപ വരെയും ഓൾട്ടോ കെ10ന് 320 രൂപ മുതൽ 5203 രൂപ വരെയും ഹ്യുണ്ടായ് ഇയോണിനു 4600 രൂപ മുതൽ 9000 രൂപ വരെയും കൊച്ചി ഷോറൂം വില കുറഞ്ഞിരുന്നു. വാഗൺ ആറിന്റെ മാനുവൽ ഗിയർ മോഡലിന്റെ എല്ലാ വേരിയന്റുകൾക്കും വില അഞ്ചു ലക്ഷം രൂപയിൽത്താഴെയായി. 12,869 രൂപ വരെ കുറവ്.

നിസാൻ മൈക്ര ആക്ടിവിനും വില അ‍ഞ്ചുലക്ഷത്തിൽ താഴെയായി. ടാറ്റ ടിയാഗോയ്ക്ക് 14,000 മുതൽ 30,000 രൂപ വരെ വില കുറഞ്ഞു. മാരുതി ഡിസയറിന് ആദ്യ മാസം തന്നെ നേട്ടമുണ്ടായി. പെട്രോൾ വേരിയന്റിന് 7793 രൂപയും ഏറ്റവും ഉയർന്ന ഡീസൽ ഓട്ടമാറ്റിക് പതിപ്പിന് 13,880 രൂപയും പെട്രോൾ ഓട്ടമാറ്റിക്കിന് 14,784 രൂപയും വില കുറഞ്ഞു. വിറ്റാര ബ്രെസയ്ക്ക് 9808 രൂപ മുതൽ 13,943 രൂപയുടെ വരെ വിലക്കുറവുണ്ടായി.

ആഢംബര വിഭാഗത്തിലുള്ള ബിഎംഡബ്ല്യു 3 സീരീസിന്റെ ഷോറൂം വില 1.37 ലക്ഷം മുതൽ 2.03 ലക്ഷം വരെ കുറ‍ഞ്ഞു. 7–സീരീസിന്റെ ഓൺ–റോഡ് വിലയിൽ എട്ടു ലക്ഷത്തിലേറെ രൂപയാണു കുറവുണ്ടായത്. ഔഡി മോഡലുകളുടെ ഷോറൂം വിലയിൽ ഒന്നര ലക്ഷം രൂപ മുതൽ മുകളിലേക്കാണു വിലക്കുറവ്. എ8 സെഡാനു മൂന്നര ലക്ഷം രൂപയും ക്യു7 എസ്‌യുവിക്ക് അഞ്ചു ലക്ഷം രൂപയും കുറയുന്നു.

എസ്‌യുവി വിഭാഗത്തിലുള്ള ഫോഡ് ഇക്കോസ്പോർട്ടിന് 17,889 രൂപ മുതൽ 33,829 രൂപ വരെയും റെനോ ഡസ്റ്ററിന് 29,132 രൂപ മുതൽ 60,865 രൂപ വരെയും വില താഴ്ന്നു. നിസാൻ ടെറാനോയുടെ വില 40,000 രൂപ മുതൽ 50,000 രൂപ വരെ കുറച്ചു. ഹ്യുണ്ടായ് ക്രെറ്റയ്ക്ക് 31,000 രൂപ മുതൽ 77,000 രൂപ വരെയാണു വില കുറഞ്ഞത്. ട്യൂസോണിന് 1.12 ലക്ഷം രൂപ മുതൽ 1.47 ലക്ഷം രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഫോഡ് എൻഡവറിന് 2.22 ലക്ഷം മുതൽ 3.48 ലക്ഷം വരെ കൊച്ചി ഷോറൂം വിലയിൽ കുറവുണ്ടായി. ടാറ്റയുടെ ഹെക്സയ്ക്ക് 1.25 ലക്ഷം മുതൽ 1.76 ലക്ഷം രൂപ വരെ കുറഞ്ഞിരുന്നു.