കൊച്ചി ∙ എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ കാര്യമില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. അന്വേഷണം പ്രഖ്യാപിച്ചത് മാധ്യമബഹളം മൂലം മാത്രമാണ്. സുതാര്യമായ സർക്കാർ ആയതുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നതാണെന്നും തോമസ് ചാണ്ടി പറഞ്ഞു.
ഉഴവൂര്‍ ഗുരുതര രോഗബാധിതനായിരുന്നു. കരൾ 98 ശതമാനം പ്രവർത്തിക്കുന്നില്ലായിരുന്നു. നാലു വർഷം മുൻപു തന്നെ കരൾ മാറ്റിവയ്ക്കണമെന്ന് ആശുപത്രിയിൽ നിന്നും പറഞ്ഞിരുന്നു. ഹൃദയത്തിനും പ്രശ്നങ്ങളുണ്ടായിരുന്നു. അഞ്ചാറു മാസം മുൻപ് ആരെങ്കിലും ഫോണില്‍ വിളിച്ചാല്‍ ആരും രോഗിയാവില്ലെന്നും മന്ത്രി മനോരമ ന്യൂസ് ‘നേരേ ചൊവ്വേ’യില്‍ പറഞ്ഞു.
അതേസമയം, ആലപ്പുഴയില്‍ തന്റെ റിസോര്‍ട്ടിനു സമീപം അവസാനിച്ച റോഡ് നീട്ടുമെന്നും മന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. പണി പൂര്‍ത്തിയാക്കുന്ന കാര്യം ഇക്കാര്യം ഫിഷറീസ് വകുപ്പുമായി സംസാരിച്ചു. റോഡിന്റെ പണി റിസോര്‍ട്ടിനടുത്ത് നിലച്ചത് തന്റെ കുറ്റമല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.