Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണക്കുകൾ ഊതിപ്പെരുപ്പിച്ചത്; അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണം: ഗാഡ്ഗിൽ

ATHIRAPPILLY

കോഴിക്കോട്∙ കേരളത്തിന് ഒരു തരത്തിലും ഗുണം ചെയ്യാത്ത അതിരപ്പിള്ളി പദ്ധതി ഉപേക്ഷക്കണമെന്നു ഡോ. മാധവ് ഗാഡ്ഗിൽ. അതിരപ്പിള്ളിയിൽ ഉണ്ടെന്നു പറയുന്ന വെള്ളത്തിന്റെ കണക്കും പദ്ധതിയിൽനിന്ന് ഉൽപാദിപ്പിക്കാമെന്നു പറയുന്ന വൈദ്യുതിയുടെ കണക്കും ഊതിപ്പെരുപ്പിച്ചതാണ്. പ്രകൃതിക്ക് ഇത്രയും നാശമുണ്ടാക്കി, വൻ സാമ്പത്തിക മുതൽമുടക്കിൽ പദ്ധതി നിർമിക്കുന്നതു കൊണ്ടു കരാറുകാർക്കും അതുവഴി രാഷ്ട്രീയക്കാർക്കും ലാഭമുണ്ടാകും എന്നതൊഴിച്ചാൽ ആർക്കും ഗുണമുണ്ടാകില്ലെന്നും ഗാഡ്ഗിൽ പറഞ്ഞു.

കേരളത്തിന്റെ ഊർജ ആവശ്യത്തിനു സൗരോർജ പദ്ധതികളിലേക്കു തിരിയണം. കേരളത്തിൽ ഇത്തരം പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകൾ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണം. സിപിഎമ്മിന്റെ പോഷക സംഘടനയായിരിക്കാതെ സ്വതന്ത്രമായ നിലപാടു സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും കോളജ് അധ്യാപകനും ആയിരുന്ന ഐ.ജി.ഭാസ്കര പണിക്കർ അനുസ്മരണ സമ്മേളനത്തിൽ ശാസ്ത്രവും ജനാധിപത്യവും എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു ഗാഡ്ഗിൽ.

കസ്തൂരിരംഗൻ റിപ്പോർട്ട് അസത്യങ്ങളുടെ രേഖയാണ്. ഗാഡ്ഗിൽ റിപ്പോർട്ടിനു വിരുദ്ധമായി റിപ്പോർട്ട് നൽകണമെങ്കിൽ അത് അസത്യമായിരിക്കുമെന്ന് ഉറപ്പാണ്. റിപ്പോർട്ട് തെറ്റാണെന്നു തെളിയിക്കാൻ താൻ തയാറാണ്. ഏതു പൊതുവേദിയിലും കസ്തൂരിരംഗനുമായി നേരിട്ട് ആശയസംവാദം നടത്താൻ ഒരുക്കമാണെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.