Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ വഴക്കിനിടെ പരുക്കേറ്റയാൾ മരിച്ചു

Crime കസ്റ്റഡിയിലുള്ള ബാരു ഒറാനും കൊല്ലപ്പെട്ട തുൽഷി ബാരിക്കും

കൂത്തുപറമ്പ് ∙ ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ താമസസ്ഥലത്ത് വച്ചുണ്ടായ അക്രമത്തിൽ സാരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ബംഗാൾ ജയ്പാൽഗുരി ജില്ലയിലെ മലങ്കി കതലച്ചിനി അലിയാർപുരദാസിൽ പരശുറാം ബാരികിന്റെ മകൻ തുൽഷി ബാരിക് (23) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു ബംഗാൾ പർപ്പടയിലെ ബാരു ഒറാനെ (44) പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴി‍ഞ്ഞ ദിവസം രാത്രി പത്തോടെ നിർമലഗിരി കുട്ടിക്കുന്നിൽ നീറോളിച്ചാലിലെ താമസ സ്ഥലത്തെ മുറിയിൽ ഇവർ മദ്യപിച്ചു ബഹളം വച്ചതാണ് അക്രമത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ബാരു ഒറാൻ വഴക്കിനിടെ തുൽഷിയെ ചുമരിൽ ഇടിച്ചു. തുൽഷിയുടെ തലയ്ക്കും വാരിയെല്ലിനും മറ്റും സാരമായി പരുക്കേൽക്കുകയുമായിരുന്നു.

ബഹളംകേട്ടു മറ്റു മുറികളിൽ താമസിക്കുന്നവരും നാട്ടുകാരും എത്തി തുൽഷിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീടു മരിച്ചു. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്കു മാറ്റുകയും പിന്നീട് പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് അയക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോകും.

related stories