കൊച്ചി∙ നഗരത്തിൽ നടുറോഡില്‍ യുവതികളുടെ ആക്രമണത്തിന് ഇരയായ ടാക്സി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പു ചുമത്തിയാണ്, മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ഷഫീക്കിനെതിരെ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഷഫീക്കിനെ ആക്രമിച്ച സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യം കൊച്ചി മരട് പൊലീസ് തള്ളി.
ഈ മാസം ഇരുപതിനാണ് കൊച്ചി വൈറ്റിലയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ ഷഫീക്കിനെ മൂന്നു യുവതികള്‍ േചര്‍ന്ന് ആക്രമിച്ചത്. കരിങ്കല്ലടക്കം ഉപയോഗിച്ചുളള ആക്രമണത്തില്‍ ഷഫീക്കിന്‍റെ തലയിലുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കമുള്ള തെളിവുണ്ടായിട്ടും യുവതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഈ നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണു ഡ്രൈവര്‍ക്കെതിരെയും കേസെടുത്തത്. ജാമ്യമില്ലാത്ത 354–ാം വകുപ്പാണ് ഷഫീക്കിനെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാല്‍, യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലുളള സ്വാഭാവിക നടപടി മാത്രമാണിതെന്ന ന്യായമാണു മരട് പൊലീസിന്റേത്. ഡ്രൈവറെ ആക്രമിച്ച യുവതികള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പു ചുമത്തി കേസെടുക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലുമാണു പൊലീസ്. അതേസമയം പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍.