ബെംഗളൂരു∙ ഇന്ത്യക്കാരനായതിനാലാണ് ഭീകരര്‍ തന്നോട് അനുകമ്പ കാട്ടിയതെന്നു ഫാദര്‍ ടോം ഉഴുന്നാലില്‍. തന്നെ തട്ടിക്കൊണ്ടുപോയപ്പോള്‍ പോലും ആ അനുകമ്പ അവര്‍ പ്രകടിപ്പിച്ചു. ഇന്ത്യയുടെ പാരമ്പര്യത്തിലും പൊതുബോധത്തിലും താന്‍ അഭിമാനിക്കുന്നതായും ഉഴുന്നാലിൽ പറഞ്ഞു.
ഭീകരരുടെ പിടിയിലായിരുന്നപ്പോള്‍ ഒരിക്കല്‍പ്പോലും കരഞ്ഞിട്ടില്ലാത്ത തനിക്കു നാട്ടിൽ സ്വന്തം ജനങ്ങളുടെ സ്നേഹവായ്പിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ജാതിമത വ്യത്യാസമില്ലാതെ ലഭിച്ച സ്നേഹത്തിനു നന്ദിപറയാന്‍ വാക്കുകളില്ല. ദൈവം പ്രേരിപ്പിച്ചാല്‍ സേവനത്തിനായി വീണ്ടും യെമനിലേക്കു പോകുമെന്നും മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഫാ. ടോം പറഞ്ഞു.
ഭീകരരുടെ തടവറയിൽ 556 രാപകലുകൾ കഴിഞ്ഞ ശേഷം ഈ മാസം 12നാണ് ഫാ. ടോം മോചിതനായത്. തടവറയിൽനിന്നു മോചിതനായി റോമിലേക്കു തിരിച്ച അദ്ദേഹം കഴിഞ്ഞദിവസമ ഇന്ത്യയിൽ എത്തി. ഞായറാഴ്ച രാവിലെ കേരളത്തിലെത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കാണും.