ബാർസിലോന∙ കാറ്റലോണിയന്‍ നേതാക്കളെ കുറ്റപ്പെടുത്തി സ്പെയിന്‍ രാജാവ് ഫിലിപ്പി ആറാമന്‍. നിയമവിരുദ്ധമായാണു ഹിതപരിശോധന നടന്നതെന്നും ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതു തെറ്റായിപ്പോയി എന്നും ചൂണ്ടികാണിച്ചായിരുന്നു സ്പെയിന്‍ രാജാവിന്റെ വിമര്‍ശനം. ചൊവ്വാഴ്ച വൈകുന്നേരം ടിവിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് നാൽപ്പത്തൊൻപതുകാരനായ രാജാവ് വിമർശനം ഉന്നയിച്ചത്. പൊതുവേ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാത്ത രാജാവ്, കാറ്റലോണിയയുടെ ഹിതപരിശോധന സ്പെയിനെ ആഴത്തിൽ ബാധിച്ചതായും വ്യക്തമാക്കി.
എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്പെയിനില്‍നിന്നു കാറ്റലോണിയ സ്വതന്ത്രമാക്കുമെന്നു നേതാക്കൾ അറിയിച്ചു. ഞായറാഴ്ചയാണ് കാറ്റലോണിയയില്‍ ഹിതപരിശോധന നടന്നത്. ഹിതപരിശോധനയ്ക്കുശേഷമുള്ള കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലെസ് പുജിമോറ്റിന്റെ ആദ്യ സംഭാഷണത്തില്‍ ഇയാഴ്ച അവസാനത്തോടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
കാറ്റലോണിയ
സ്പെയിനിന്റെ ഏറ്റവും സമ്പന്നമായ പ്രദേശമാണ് കാറ്റലോണിയ. സ്വന്തമായ ഭാഷയും സംസ്കാരവും ഉള്ള കാറ്റലോണിയയുടെ സ്വാതന്ത്ര്യവാദത്തിനെ കഴിഞ്ഞ കുറച്ചു വർഷങ്ങളായാണ് ശക്തി പ്രാപിച്ചത്. ബാർസലോന, ഗിരോണ, യെല്ലിദ, റ്റാരാഗോണ എന്നിവയാണ് കാറ്റലോണിയയിലെ നാലു പ്രവിശ്യകൾ. 2012ലെ തിരഞ്ഞെടുപ്പിൽ, കാറ്റലോണിയയ്ക്ക് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന കക്ഷികൾ ഭൂരിപക്ഷ നേടിയിരുന്നു.