Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരവാദത്തെ തുടച്ചുമാറ്റണം: പാക്കിസ്ഥാനു മുന്നറിയിപ്പുമായി ഇന്ത്യയും യുഎസും

Rex Sushma ഇന്ത്യ–യുഎസ് കൂടിക്കാഴ്ചയ്ക്കെത്തുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎസ് ആഭ്യന്തരസെക്രട്ടറി റെക്സ് ടില്ലേഴ്സനും.

ന്യൂഡൽഹി∙ പാക്കിസ്ഥാൻ മണ്ണിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകരവാദ കേന്ദ്രങ്ങളെയും തകർക്കണമെന്ന് ഇന്ത്യ–യുഎസ് സംയുക്ത മുന്നറിയിപ്പ്. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണ്, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിൽ. ഭീകരർക്കായി പാക്കിസ്ഥാനിൽ സുരക്ഷാതാവളങ്ങൾ ഒരുക്കുന്ന നിലപാട് വച്ചുപൊറുപ്പിക്കില്ലെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎസ് ആഭ്യന്തരസെക്രട്ടറി റെക്സ് ടില്ലേഴ്സനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഭീകരസംഘടനകളെ വളരാൻ അനുവദിച്ചാൽ രാജ്യത്തിനു തന്നെയാണു ഭീഷണിയെന്നും ഈ സാഹചര്യത്തിൽ നടപടി കർശനമാക്കണമെന്നും പാക്കിസ്ഥാൻ നേതൃത്വത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുള്ളതായി ടില്ലേഴ്സൻ പറഞ്ഞു. ഭീകരവാദ സംഘടനകളെ സംരക്ഷിച്ചാൽ പാക്കിസ്ഥാൻ അതിന് ഉത്തരം പറയേണ്ടി വരുമെന്ന കാര്യം മറക്കരുതെന്ന് സുഷമ സ്വരാജ് പറഞ്ഞു.

ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ–സുരക്ഷാ കൂട്ടുകെട്ട് ശക്തമാക്കാനും ചർച്ചകളിൽ തീരുമാനമായിട്ടുണ്ട്. വ്യാപാരകരാറുകളും കാര്യക്ഷമമായി നടപ്പാക്കും. ഇന്ത്യൻ സൈന്യത്തെ ആധുനികവത്കരിക്കാൻ ആവശ്യമായ എല്ലാ സാങ്കേതികതയും കൈമാറാൻ ട്രംപ് ഭരണകൂടം തയാറാണ്. എഫ്16, എഫ്18 ജെറ്റുകൾ വിൽക്കാനുള്ള കരാർ പരിഗണനയിലാണെന്നും ടില്ലേഴ്സൻ പറഞ്ഞു.

ഇന്തോ–പസഫിക് മേഖലയിൽ ഇന്ത്യയുമൊത്തുള്ള സഹകരണം ശക്തമാക്കാൻ ശ്രമിക്കുകയാണ് യുഎസ്. അഫ്ഗാൻവിഷയത്തിൽ യുഎസിന് ഇന്ത്യയിൽ നിന്നുള്ള സഹകരണം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാർക്കു ദോഷകരമാകുന്ന വിധത്തിൽ എച്ച്1 ബി വീസ സംബന്ധിച്ച തീരുമാനങ്ങളെടുക്കരുതെന്ന് സുഷമ യുഎസ് ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടു. യുഎസുമൊത്ത് കൂടുതൽ സാമ്പത്തിക സഹകരണങ്ങൾക്ക് രാജ്യം തയാറാണെന്നും സുഷമ പറഞ്ഞു.