Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റപത്രം പൊലീസ് ചോർത്തിയെന്ന് ദിലീപ്; അങ്കമാലി കോടതിയെ സമീപിച്ചു

dileep

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് ചോർത്തിയെന്ന ആരോപണവുമായി ദിലീപ്. കുറ്റപത്രം കോടതിയിൽ എത്തുന്നതിനു മുമ്പു മാധ്യമങ്ങൾക്കു ചോർത്തി നൽകിയതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്.

‌ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞാണു പൊലീസ് സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകർപ്പുകളാണു കോടതിയിൽ നൽകിയത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടു പകയുണ്ടായതിന് എട്ടു കാരണങ്ങളും കുറ്റപത്രത്തിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്.

അതിക്രമത്തിന് ഇരയായ നടിയാണ് പൊലീസ് സമർപ്പിച്ച കുറ്റപത്രമനുസരിച്ച് ഒന്നാം സാക്ഷി. ദിലീപിന്റെ മുൻ ഭാര്യ കൂടിയായ മഞ്ജു വാരിയർ കേസിൽ 11–ാം സാക്ഷിയാണ്. ഇപ്പോഴത്തെ ഭാര്യയായ കാവ്യ മാധവൻ 34–ാം സാക്ഷിയാണ്. നടൻ‌ സിദ്ധിഖ് 13–ാം സാക്ഷിയും കാവ്യ മാധവന്റെ സഹോദര ഭാര്യ 57–ാം സാക്ഷിയുമാണ്.

ഇരയായ നടിയോടു കുറ്റാരോപിതനായ ദിലീപിനു വൈരാഗ്യമുണ്ടായിരുന്നതായി വെളിപ്പെടുത്തുന്നതാണു കേസിലെ കുറ്റപത്രം. ദിലീപിനു കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അതിക്രമത്തിന് ഇരയായ നടി മഞ്ജു വാരിയർക്കു നൽകിയതാണു വൈരാഗ്യത്തിനു കാരണമെന്നാണു കുറ്റപത്രത്തിലുള്ളത്.