Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായ് യാത്ര: അങ്കമാലി കോടതിയിലെത്തി ദിലീപ് പാസ്പോർട്ട് കൈപ്പറ്റി

Dileep

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് പാസ്പോർട്ട് കൈപ്പറ്റാൻ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി. നടന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഹൈക്കോടതി ദിലീപിന് അനുമതി നൽ‌കിയിരുന്നു. തുടർന്നാണു പാസ്പോർട്ടിനായി ദിലീപ് കോടതിയിലെത്തിയത്.

ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപ് യാത്ര തിരിക്കുക. ദിലീപിന്റെ കൂടെ സംവിധായകൻ നാദിര്‍ഷായുടെ കുടുംബവുമുണ്ട്. നാദിര്‍ഷയുടെ ഉമ്മയാണു 29ന് റസ്റ്ററന്റിന്റെ ഉദ്ഘാടനം നിർവഹിക്കുക. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനു ശേഷമാണ് ഈ യാത്ര.

‘അമ്മ’യുടെ 2013ലെ താരനിശയിൽ ഉണ്ടായ വാക്കേറ്റത്തിനു ശേഷമാണു നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തതെന്നു കുറ്റപത്രത്തിൽ പറയുന്നു. നടിയുടെ അച്ഛൻ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഒപ്പമുണ്ടായിരുന്നതിനാൽ പദ്ധതി നടന്നില്ല. നടിയുടെ അച്ഛന്റെ മരണശേഷമാണു ക്വട്ടേഷൻ നടപ്പാക്കാൻ സുനി ശ്രമം തുടങ്ങിയത്. ജൂലൈ പത്തിനാണു ദിലീപ് അറസ്റ്റിലായത്.

related stories