Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയില്‍ ഇന്റർനെറ്റ് തുല്യത ഉറപ്പാക്കി ട്രായിയുടെ നിർണായക ശുപാർശകൾ

Mobile

മുംബൈ∙ രാജ്യത്ത് ഇന്റർനെറ്റ് തുല്യത (നെറ്റ് ന്യൂട്രാലിറ്റി) ഉറപ്പാക്കുന്ന നിർണായക തീരുമാനങ്ങളുമായി വീണ്ടും ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി). ഇന്റർനെറ്റ് ലഭ്യമാക്കുന്നതിൽ വിവേചനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന സർവീസ് പ്രൊവൈഡർമാരുടെ നീക്കങ്ങളെ തകർത്താണ് ട്രായിയുടെ ശുപാർശ. ടെലികോം വകുപ്പിന് ട്രായി ശുപാർശകൾ കൈമാറും.

ഇന്റർനെറ്റ് വഴി ലഭ്യമാകുന്ന സേവനങ്ങളിലും ഡേറ്റയുടെ വിനിയോഗത്തിലും ഏതെങ്കിലും തരത്തിലുള്ള വിവേചനമുണ്ടെങ്കിൽ അക്കാര്യം പരിഹരിച്ചു ലൈസൻസ് പുതുക്കാനുള്ള നടപടികളിൽ ഭേദഗതി വരുന്നതാനാണു  ട്രായിയോട് വകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ശുപാർശകൾ നടപ്പാക്കി ഇന്റർനെറ്റ് തുല്യത സംബന്ധിച്ച പുതിയ ചട്ടക്കൂട് തയാറാക്കും. രണ്ടു വർഷത്തോളം സമയമെടുത്ത് ഏറെ കൂടിക്കാഴ്ചകൾക്കൊടുവിലാണ് ട്രായി ശുപാർശകൾ കൊണ്ടുവന്നത്. 

ചില വെബ്സൈറ്റുകൾ ലഭ്യമാക്കുന്നതു തടയുക, ചില പ്രത്യേക ഡിവൈസുകൾക്കു മാത്രം കണ്ടന്റ് നൽകുക തുടങ്ങിയ കാര്യങ്ങളെയെല്ലാം ട്രായി തടഞ്ഞു. നൽകുന്ന പണത്തിനോ പാക്കേജിനോ അനുസരിച്ചു മാത്രം കണ്ടന്റ് ലഭ്യമാക്കുന്നതിനെയും തടയും. പണത്തിനനുസരിച്ചു ചില കണ്ടന്റുകൾ മാത്രം ലഭ്യമാക്കുന്നതും നെറ്റ് സ്പീഡ് കുറയ്ക്കുന്നതും കൂട്ടുന്നതുമെല്ലാം വിലക്കിയാണു ട്രായി ഇടപെടൽ.

ഇന്റർ‍നെറ്റ് സേവനം നൽകുന്നവർ അതിലെ ഉള്ളടക്കത്തിന് ആനുപാതികമായി വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതു തടഞ്ഞു കൊണ്ടുള്ള വിജ്ഞാപനം 2016 ഫെബ്രുവരിയിൽ ട്രായി പുറത്തിറക്കിയിരുന്നു. ജനങ്ങൾക്കു സ്വതന്ത്രമായി വിവരശേഖരണത്തിനും ആശയവിനിമയത്തിനും അവസരം ലഭിക്കുകയാണു വേണ്ടതെന്ന സുപ്രീംകോടതിയുടെ രണ്ടു വിധികളിൽ പറഞ്ഞ കാര്യവും അന്നു വിജ്ഞാപനത്തിൽ എടുത്തുകാട്ടി‌. 

ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെയെല്ലാം ഒരേപോലെ കാണണമെന്ന തത്വം ലംഘിക്കുന്ന രീതിക്കെതിരെ വ്യാപക പ്രതിഷേധവും സമൂഹമാധ്യമങ്ങളിൽ ക്യാംപെയ്നുകളും ഉയര്‍ന്നിരുന്നു. വിജ്ഞാപനം വന്നതോടെ ഫെയ്സ്ബുക്കും റിലയൻസ് കമ്യൂണിക്കേഷനും ചേർന്നു തുടങ്ങാനിരുന്ന ഫ്രീബേസിക്സ്, എയർടെലിന്റെ എയർടെൽ സീറോ തുടങ്ങിയവയ്ക്ക് 2016ൽ വിലക്കു വരികയും ചെയ്തു. ട്രായിയുടെ മുഴുവൻ ശുപാർശകൾ www.trai.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.