ന്യൂഡൽഹി∙ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ചൈനയുടെ വളർച്ചയേയും കടത്തിവെട്ടി ഇന്ത്യ മുന്നേറുമെന്ന് റിലയൻസ് ഇൻസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 2024ഓടെ ഇന്ത്യയുടെ സാമ്പത്തിക നില ഇരട്ടിയായി വർധിച്ച് അഞ്ചുലക്ഷം കോടി ഡോളറാകുമെന്നും രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ അംബാനി പറഞ്ഞു.
2004ൽ 50,000 കോടി ഡോളറായിരിക്കെ 20 വർഷത്തിനകം ഇന്ത്യൻ സാമ്പത്തിക നില അഞ്ചു ലക്ഷം കോടി ഡോളറാകുമെന്നു താൻ പ്രവചിച്ച കാര്യവും അംബാനി ഓർത്തെടുത്തു. ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉൽപാദനം 2.5 ലക്ഷം കോടി ഡോളറിന് അടുത്തെത്തിയിട്ടുണ്ട് ഇപ്പോൾ. ലോക രാജ്യങ്ങൾക്കിടയിൽ ആറാം സ്ഥാനമാണ് ഇന്ത്യക്ക്. അടുത്ത 10 വർഷത്തിനിടെ ഇതു മൂന്നിരട്ടിയാക്കി വർധിപ്പിച്ച് ഏഴു ലക്ഷം ഡോളറിലെത്തിക്കാൻ ഇന്ത്യയ്ക്കാകും. 2030ഓടെ 10 ലക്ഷം കോടി ഡോളറിലേക്ക് സാമ്പത്തികനില എത്തിക്കാനാകും. അതുവഴി ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തികാന്തരം മറികടക്കാനുമാകും– അംബാനി കൂട്ടിച്ചേർത്തു.
ഈ നൂറ്റാണ്ടിൽത്തന്നെ യുഎസിനേക്കാളും ചൈനയേക്കാളും മുന്നേറാൻ ഇന്ത്യയ്ക്കാകും. വരുന്ന മൂന്നു പതിറ്റാണ്ടുകൾ ഇക്കാര്യത്തിൽ നിർണായകമാകും. നൂറ്റാണ്ടിന്റെ പകുതിയാകുന്നതോടെ ഇന്ത്യയുടെ സാമ്പത്തികനില ലോകരാജ്യങ്ങളെ ആകർഷിക്കുന്ന സ്ഥിതിയിലേക്കുയരും.
എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ഉചിതവും വ്യത്യസ്തവും മികച്ചതുമായ വികസന മോഡൽ ഇന്ത്യ ലോകത്തിനു മുന്നിൽ സമർപ്പിക്കുമെന്നും അംബാനി കൂട്ടിച്ചേർത്തു.