പുണെ∙ ശത്രുക്കൾക്ക് തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിനു മുന്നിൽ മിന്നലാക്രമണം പോലുള്ള നിരവധി മാർഗങ്ങളുണ്ടെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. 2016ൽ നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരിൽ നടത്തിയ മിന്നലാക്രമണവും 2015ലെ മ്യാൻമർ സൈനിക നടപടിയും പോലുള്ള പല വഴികളും സൈന്യത്തിനറിയാം. ഒരിക്കൽ അവലംബിച്ച മാർഗം വീണ്ടും തേടില്ല. കാരണം അതിൽ പുതുമയൊന്നുമില്ല – റാവത്ത് പറഞ്ഞു.
പുണെയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് സൈനിക നടപടികളെക്കുറിച്ച് ബിപിൻ റാവത്ത് മനസ്സു തുറന്നത്. മണിപ്പൂരിൽ 18 സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിന് മറുപടി നൽകേണ്ടത് അത്യാവശ്യമായതിനാലാണ് മ്യാൻമർ അതിർത്തിയിലെ സൈനിക നടപടി സൈന്യം ആസൂത്രണം ചെയ്തതെന്നും റാവത്ത് വ്യക്തമാക്കി.
ഏറെക്കാലമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന സൈന്യത്തിലെ ജൂനിയർ കമ്മീഷൻഡ് ഓഫിസർമാരുടെ കേഡർ റിവ്യൂ സംവിധാനം അടുത്ത വർഷം ജനുവരി ഒന്നു മുതൽ നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. സൈന്യത്തിൽ സ്ഥാനക്കയറ്റം കിട്ടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 0.18 ശതമാനം പേർക്ക് മാത്രമാണ് ടു സ്റ്റാർ റാങ്ക് കിട്ടുന്നതെന്നും റാവത്ത് ചൂണ്ടിക്കാട്ടി.