Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിലെ കവർച്ചകൾക്കു പിന്നിൽ ചൗഹാൻ ഗ്യാങ്; പൊലീസ് മഹാരാഷ്ട്രയിലേക്ക്

CCTC

കൊച്ചി∙ തുടർച്ചയായ ദിവസങ്ങളിൽ തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടുകാരെ അക്രമിച്ച് കവർച്ച നടത്തിയത് ഉത്തരേന്ത്യയിൽ നിന്നുള്ള കുപ്രസിദ്ധ കവർച്ചാസംഘമായ ചൗഹാൻ ഗ്യാങ്ങാണെന്ന് സംശയം. സംഘത്തലവനായ വികാസ് ഗോഡാജി ചൗഹാനെ കണ്ടെത്താൻ പൊലീസ് ശ്രമം ശക്തമാക്കി. ഇയാളെ തേടി പൊലീസ് സംഘം മഹാരാഷ്ട്രയിലെത്തി. 2009ൽ ചൗഹാൻ ഗ്യാങ് തിരുവനന്തപുരം കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നു.

കവർച്ച നടന്ന സ്ഥലങ്ങളും മോഷണരീതിയും പരിശോധിച്ചശേഷം നഗരത്തിലെ പൊലീസുകാർക്ക് ഐജി അയച്ച അടിയന്തര സർക്കുലറിലാണ് ചൗഹാൻ ഗ്യാങ്ങിന്റെ സൂചന നൽകിയിട്ടുള്ളത്. ഇവിടെ നടന്ന കവർച്ചകൾക്കു സമാനമായാണ് തിരുവനന്തപുരത്തു റിപ്പോർട്ട് ചെയ്തിരുന്നത്. ആ സംഭവത്തിലെ പ്രതികൾ മഹാരാഷ്ട്രയിലെ പുണെയിൽനിന്നുള്ളവരാണെന്ന് വ്യക്തമായിരുന്നു. ഇംഗ്ലിഷ്, മലയാളം, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാവീണ്യമുള്ളവരാണു സംഘത്തിലുണ്ടായിരുന്നത്.

ഇവരെക്കുറിച്ചുള്ള അന്വേഷണത്തിലാണു വികാസ് ഗോഡാജി ചൗഹാൻ എന്നയാളെക്കുറിച്ച് പൊലീസ് മനസ്സിലാക്കിയത്. അന്ന് ഇയാളെ അറസ്റ്റ് ചെയ്തശേഷം മഹാരാഷ്ട്ര പൊലീസിന് കൈമാറുകയായിരുന്നു. ഏഴു വർഷം തടവിനു ശിക്ഷിക്കപ്പെട്ട ഇയാൾ ഇപ്പോഴും ജയിലിലുണ്ടോ എന്ന് ഉറപ്പാക്കാനാണു പൊലീസ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലെ ജയിലുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനാണ് പൊലീസ് സംഘം അവിടേയ്ക്കു പോയിട്ടുള്ളത്.

ട്രെയിനിൽവന്ന് കൊള്ള നടത്തിയശേഷം ട്രെയിനിൽത്തന്നെ കടന്നുകളയുന്നതാണ് ഇവരുടെ രീതി. ഒരു മൊബൈൽ ഫോൺ മാത്രമേ ഉപയോഗിക്കൂ. അതിനാൽ, അനായാസം മോഷ്ടാക്കളിലേക്ക് എത്തുക സാധ്യവുമല്ല. വികാസ് ഗോഡാജി ചൗഹാനോ അയാളുടെ സംഘമോ ശിഷ്യരിലാരെങ്കിലുമോ ആയിരിക്കും കേരളത്തിലെ മോഷണത്തിനു പിന്നിലെന്ന നിഗമനത്തിലാണു പൊലീസ്.

കവർച്ചയ്ക്കു പിന്നിലെ ‘പ്രഫഷനൽ സംഘം’

ഉത്തരേന്ത്യയിൽനിന്നുള്ള സംഘം കവർച്ചയ്ക്കു ശേഷം നാട്ടിലേക്കു ട്രെയിനിൽ മടങ്ങിയെന്ന സൂചന പൊലീസിനു ലഭിച്ചിരുന്നു. കവർച്ച നടത്തേണ്ട വീടുകൾ കണ്ടെത്താൻ സംഘത്തിനു നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നും സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തി‍ൽ നൂറിലധികം ഇതര സംസ്ഥാനക്കാരുടെ വിരലടയാളം ശേഖരിച്ചു.

വ്യവസായ പ്രമുഖന്റെ എറണാകുളം പുല്ലേപ്പടിയിലെ ബന്ധുവീട്ടിൽ മോഷ്ടാക്കൾ കയറിയതു വലിയ കവർച്ച ലക്ഷ്യമിട്ടാണ്. എന്നാൽ, വീട്ടിൽ പ്രതീക്ഷിച്ചതിലധികം ആളുണ്ടായിരുന്നതിനാൽ പദ്ധതി പാളി. അഞ്ചു പവൻ മാത്രമാണു ലഭിച്ചത്. ഇതേത്തുടർന്നാണു തൊട്ടടുത്ത ദിവസം എരൂരിൽ കവർച്ചയ്ക്കു പദ്ധതിയിട്ടത്. 54 പവനും 20,000 രൂപയും ലഭിച്ചതോടെ സംഘം ലക്ഷ്യം പൂർത്തീകരിച്ചു മടങ്ങിയെന്നാണു നിഗമനം. ഇരുവീടുകളും മുൻകൂട്ടി തന്നെ കവർച്ചയ്ക്കായി അടയാളപ്പെടുത്തിയെന്നു പൊലീസ് കരുതുന്നു. തദ്ദേശീയരായ സംഘമായിരുന്നു കവർച്ചയ്ക്കു പിന്നിലെങ്കിൽ, പുല്ലേപ്പടിയിലെ ആദ്യ കവർച്ചയ്ക്കു ശേഷം പൊലീസിനെ ഭയപ്പെട്ടു രണ്ടാമത്തേതിൽനിന്നു പിന്തിരിയുമായിരുന്നു.

വീടുകൾ കണ്ടെത്താൻ ഇവിടെ പരിചയമുള്ള ഏതെങ്കിലുമൊരാളോ സംഘമോ സഹായിച്ചിട്ടുണ്ടാകുമെന്ന സൂചന ശക്തമാണ്. പുല്ലേപ്പടിയിലെ വീട്ടിൽ കവർച്ചയ്ക്കു തലേന്ന്, ആക്രി പെറുക്കാനുണ്ടോ എന്നു തിരക്കി രണ്ടുപേർ എത്തിയിരുന്നു. രണ്ടാമതു കവർച്ച നടന്ന എരൂരിലെ വീട്ടിൽ ദിവസങ്ങൾക്കു മുൻപ് കിടക്കവിരി വിൽക്കാനായി ചിലർ എത്തിയിരുന്നു. രണ്ടിടത്തും ഈ സമയം വീട്ടിലെ വയോധികർ മാത്രമാണുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വഴിക്കും പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

related stories