ന്യൂഡൽഹി ∙ തീപാറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിനുശേഷം ഫലം വിലയിരുത്തുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും ഗുജറാത്തിലെത്തി. സോമനാഥ് ക്ഷേത്ര സന്ദർശനത്തോടെയാണ് കോൺഗ്രസ് അധ്യക്ഷൻ ത്രിദിന സന്ദർശനത്തിന് തുടക്കം കുറിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നത്. ശക്തമായ പോരാട്ടം കാഴ്ചവച്ച കോൺഗ്രസ് ഒറ്റയ്ക്ക് 77 സീറ്റുകളും സഖ്യകക്ഷികളും ചേർന്ന് 80 സീറ്റുകളും സംസ്ഥാനത്ത് സ്വന്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നതിനും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുമായിട്ടാണ് രാഹുലിന്റെ വരവ്. ഇതിന്റെ ഭാഗമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാർ, സംസ്ഥാന നേതാക്കൾ, പാർട്ടി പ്രവർത്തകർ തുടങ്ങിയവരുമായി രാഹുൽ ചർച്ച നടത്തും.
കഴിഞ്ഞ 22 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിയെ അധികാരത്തിൽനിന്ന് താഴെ ഇറക്കാനായില്ലെങ്കിലും അവരുടെ ഉറച്ചകോട്ടയിൽ വിള്ളൽ വീഴ്ത്താനായെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതാക്കൾ. ഗുജറാത്തിൽ വോട്ടെടുപ്പ് പൂർത്തിയായി രണ്ടു ദിവസം കഴിഞ്ഞ്, ഡിസംബർ 16നാണ് രാഹുൽ ഔദ്യോഗികമായി പാർട്ടി അധ്യക്ഷപദം ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം രാഹുലിനും ആത്മവിശ്വാസമേകുന്നതാണ്.