Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിറ്റ്കോയിൻ ഇടപാടുകൾക്കു മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യമന്ത്രാലയം

Bitcoin

ന്യൂഡൽഹി∙ ബിറ്റ്കോയിൻ അടക്കമുള്ള വിർച്വൽ കറൻസികൾ കൈകാര്യം ചെയ്യുന്നതിൽ മുന്നറിയിപ്പുമായി ധനകാര്യമന്ത്രാലയം. വിർച്വൽ കറൻസികൾക്ക് യാതൊരു നിയമ പരിരക്ഷയുമില്ല. അതിനാൽ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രമേ അവ വിനിമയം ചെയ്യാൻ പാടുള്ളൂവെന്നും ധനമന്ത്രാലയം അറിയിച്ചു. ബിറ്റ്കോയിൻ അടക്കമുള്ളവയുടെ വിലയിൽ ഉറപ്പുകളൊന്നും നൽകാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള പദ്ധതികളിലെ നിക്ഷേപം എപ്പോൾ വേണമെങ്കിലും തകർച്ചയിലേക്കു കൂപ്പുകുത്താം. വിർച്വൽ കറൻസികൾ കൈവശമുള്ളവർക്ക് ഇതിനകം മൂന്നു തവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കറൻസികൾ കൈവശം വയ്ക്കാൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്നു റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും ധനകാര്യമന്ത്രാലയം വിശദീകരിച്ചു. കഴിഞ്ഞിടെ കനത്ത കുതിപ്പുണ്ടായതോടെയാണ് ബിറ്റ്കോയിന് ഇത്രയധികം വിൽപ്പനയുണ്ടായത്.

എന്താണ് ബിറ്റ്കോയിൻ?

ഒരു വ്യക്തിയോ, ഒന്നിലധികം വ്യക്തികളോ വിവര സാങ്കേതികവിദ്യ ഉപയോഗിച്ചു സൃഷ്ടിച്ചെടുത്ത വെർച്വൽ കറൻസിയാണു ബിറ്റ്കോയിൻ. കംപ്യൂട്ടർ ശൃംഖല വഴി ഇന്റർനെറ്റിലൂടെ മാത്രം ഒഴുകിയെത്തുന്ന പണം. രഹസ്യ നാണയങ്ങൾ അഥവാ ക്രിപ്‌റ്റോ കറൻസികൾ എന്നറിയപ്പെടുന്ന ഡിജിറ്റൽ കറൻസികളിൽ ബിറ്റ്കോയിനാണു പ്രസിദ്ധം. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികൾക്ക് ഇന്ത്യയിൽ അംഗീകാരമില്ല.

ഔദ്യോഗിക മധ്യവർത്തികളെയും കേന്ദ്ര ബാങ്കുകളെയും ഒഴിവാക്കി, രാജ്യങ്ങളുടെ പരമാധികാരം നിഷ്പ്രഭമാക്കി ലോകത്തെവിടെയും പണമിടപാടുകൾ സാധ്യമാകുന്നതാണു ബിറ്റ്കോയിന്റെ സവിശേഷത. ഇത് ആശങ്കകൾക്കും വഴി തുറന്നിട്ടുണ്ട്. കേന്ദ്ര ബാങ്കുകൾ പോലും സ്വായത്തമാക്കാൻ വെമ്പൽ കൊള്ളുന്ന ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയാണു ബിറ്റ്കോയിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.

സ്വിഫ്റ്റ്, വയർ ട്രാൻസ്ഫർ, മൊബൈൽ വാലറ്റുകൾ, ആർടിജിഎസ് എന്നിങ്ങനെ സകലവിധ ഇലക്ട്രോണിക് പണമിടപാട് ശൃംഖലകളെയും ഒഴിവാക്കി കാലതാമസവും ഫീസുകളും ഇല്ലാതെയാണു ബിറ്റ്കോയിൻ പ്രവർത്തനം. അയയ്ക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും വിവരങ്ങൾ പൂർണ രഹസ്യമായി വച്ചുകൊണ്ട് ഉപജ്ഞാതാക്കളെ പോലെ തന്നെ ഇടപാടുകാർക്കും അജ്ഞാതരായി തുടരാം.

related stories