Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേജ് റേറ്റിങ്ങിലല്ല വിശ്വാസ്യത; വികാരങ്ങളെ മുറിവേൽപ്പിക്കൽ ലക്ഷ്യവുമല്ല: വിമൻ കലക്ടീവ്

Women-in-Cinema-Collective

കൊച്ചി∙ ‘കസബ വിവാദ’വുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമർശിക്കുന്ന ലേഖനം പങ്കുവയ്ക്കുകയും പിൻവലിക്കുകയും ചെയ്തതിൽ വിശദീകരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മ. സമൂഹമാധ്യമത്തിൽ ‘വിമൻ ഇൻ സിനിമ കലക്ടീവി’ന്റെ പേജിൽ സൈബർ ആക്രമണം വ്യാപകമായ പശ്ചാത്തലത്തിലാണ് വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചത്. സംഘടനയുടെ ഫെയ്സ്ബുക് പേജിന്‍റെ റേറ്റിങ് കുറച്ചുള്ള പ്രതിഷേധമാണ് നടക്കുന്നത്.

ഡിലീറ്റ് ചെയ്ത പോസ്റ്റിലെ അഭിപ്രായങ്ങൾ തങ്ങളുടെതല്ലെന്ന് പറയുന്ന ഡബ്ല്യുസിസി, മലയാള സിനിമയിൽ സ്ത്രീപുരുഷ സൗഹൃദം നിലനിർത്തണം എന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കുന്നു. ആരുടെയും വികാരങ്ങളെ മുറിവേൽപ്പിക്കുക എന്നത് ഉദ്ദേശ്യമായിരുന്നില്ല. എഫ്ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിർണയിക്കുന്നത്. മുന്നോട്ടുവെച്ച പ്രവർത്തനങ്ങളെയോ ആശയങ്ങളെയോ ആക്രമണങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാവില്ലെന്നും കുറിപ്പിൽ വിശദമാക്കുന്നു.

ഡബ്ല്യുസിസി കുറിപ്പിന്റെ പൂർണരൂപം: 

ഞങ്ങൾക്കൊപ്പമുള്ള സുഹൃത്തുക്കൾ അറിയുവാൻ,

എഫ്ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിർണയിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബർ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് ഞങ്ങളുടെ കൂടെ എപ്പോഴും നിൽക്കുന്നവർക്കായി വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. കഴിഞ്ഞദിവസം ഓൺലൈൻ മീഡിയയിൽ വന്ന ഒരു പോസ്റ്റ് (ഡെയ്‍ലി ഒ യിൽ ആനന്ദ് കൊച്ചുകുടി എഴുതിയത്) മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ പരാമർശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടൻമാരുടെ പേരെടുത്തു പരാമർശിച്ചു കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജിൽ ഷെയർ ചെയ്യുകയുണ്ടായി.

അത് ഞങ്ങൾ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടർന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്തു. കാരണം അതിൽ  എഴുതിയിരുന്ന അഭിപ്രായങ്ങൾ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ. മലയാള സിനിമാലോകത്ത് സൗഹാർദപരമായ സ്ത്രീപുരുഷ സൗഹൃദം നിലനിർത്തണം എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ആരുടെയും വികാരങ്ങളെ മുറിവേൽപ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശ്യമായിരുന്നില്ല. ഞങ്ങൾ മുന്നോട്ടുവച്ച പ്രവർത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല. ഞങ്ങളൊടൊപ്പം കൈകോർത്തു നിൽക്കുന്ന നിങ്ങൾക്കെല്ലാം ഒരിക്കൽകൂടി നന്ദി.

related stories