തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധി സംസ്ഥാന ബജറ്റിനെ ബാധിക്കുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. ബജറ്റില്‍ ചെലവ് ചുരുക്കേണ്ടിവരും. കൂടുതല്‍ വായ്പയെടുക്കരുത്. ചരക്ക് സേവന നികുതി (ജിഎസ്ടി) നല്ലതാണ്. ആറുമാസത്തിനുശേഷം ഇതിന്റെ ഗുണഫലം സംസ്ഥാനത്തിനുണ്ടാകും. നിലവിലെ പ്രതിസന്ധി േനരിടാനുള്ള നടപടികള്‍ ബജറ്റില്‍ വേണമെന്നും ലോക കേരള സഭയ്ക്കെത്തിയ ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടു.
ജിഎസ്ടി ഫെഡറല്‍ സംവിധാനത്തെ ധ്വംസിക്കുന്നതാണ് എന്ന സിപിഎം നിലപാടിനെ തള്ളുന്നതാണു മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിലപാട്. ജിഎസ്ടി നല്ലതാണെന്നും നടപ്പാക്കിയ രീതിയാണ് പ്രശ്നം സൃഷ്ടിച്ചതെന്നും അവർ പറഞ്ഞു. കേരളം ജിഎസ്ടിയെ എതിര്‍ക്കുകയാണെന്നു തനിക്കു തോന്നുന്നില്ലെന്നും ഗീത വ്യക്തമാക്കി.
പണം ധൂർത്തടിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും വരവിനനുസരിച്ചു മാത്രം ചെലവിടുന്ന, കമ്മി നിയന്ത്രിക്കുന്ന ബജറ്റായിരിക്കും ഫെബ്രുവരിയിൽ അവതരിപ്പിക്കുകയെന്നും ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ജിഎസ്ടി വരുമാനം 20% വർധിക്കും എന്ന നിലപാടിൽ മാറ്റമില്ല. അതിന് ഒരു വർഷം കൂടി കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.