Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹവായിക്കു നേരെ ബാലിസ്റ്റിക് മിസൈൽ; 10 മിനിറ്റിനകം തിരുത്തൽ, പരിഭ്രാന്തി

Hawaii-Missile-Threat ഹവായിയിൽ മിസൈൽ ഭീഷണിയില്ലെന്നു കാണിച്ചുള്ള സന്ദേശം സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്നു. (തെറ്റായി വന്ന മൊബൈൽ സന്ദേശം ഇൻസെറ്റിൽ)

വാഷിങ്ടൻ/ ഹൊണോലുലു∙ യുഎസിന്റെ നിയന്ത്രണത്തിലുള്ള ഹവായ് ദ്വീപിലേക്ക് ബാലിസ്റ്റിക് മിസൈല്‍ വരുന്നെന്ന് സന്ദേശം; 10 മിനിറ്റിനകം ഇക്കാര്യം തെറ്റാണെന്നു കാണിച്ച് അടുത്ത സന്ദേശം. എങ്ങോട്ടു പോകുമെന്നറിയാതെ പരിഭ്രാന്തിയിൽ ജനങ്ങൾ. ഉത്തരകൊറിയയുടെ മിസൈൽ ഭീഷണി തലയ്ക്കു മുകളിൽ നിലനിൽക്കെ വന്ന സന്ദേശം പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമിട്ടു.

പ്രാദേശിക സമയം രാവിലെ 8.07 നായിരുന്നു ആദ്യത്തെ എമർജൻസി സന്ദേശം ഹവായ് നിവാസികളുടെ ഫോണിലെത്തിയത്. ‘ബാലിസ്റ്റിക് മിസൈൽ ഹവായിക്കു നേരെ വരുന്നു. എത്രയും പെട്ടെന്ന് അഭയസ്ഥാനത്തേക്കു മാറുക. ഇത് ‘ഡ്രിൽ’ അല്ല’ എന്നതായിരുന്നു സന്ദേശം.

എന്നാൽ എങ്ങോട്ടേക്കു പോകണമെന്നറിയാതെ ജനങ്ങൾക്കു പരിഭ്രാന്തിയുടെ നിമിഷങ്ങളായിരുന്നു പിന്നീട്. 8.45 ആയപ്പോൾ ഹവായ് എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ അടുത്ത സന്ദേശം– ‘ഹവായ്‌ക്കു നേരെ മിസൈൽ ഭീഷണിയില്ല. അതൊരു തെറ്റായ സന്ദേശമായിരുന്നു’. മിസൈൽ ഭീഷണിയില്ലെന്ന് യുഎസ് പസഫിക് കമാൻഡും വ്യക്തമാക്കി.

ഓപറേഷൻസ് സെന്ററിലെ ജീവനക്കാരനു പറ്റിയ കയ്യബദ്ധമാണ് സന്ദേശത്തിനു പിന്നിലെന്ന് ഏമർജൻസി മാനേജ്മെന്റ് ഏജൻസി അഡ്മിനിസ്ട്രേറ്ററുടെ ഓഫിസും അറിയിച്ചു. ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മിഷൻസ് (എഫ്സിസി) യുടെയും ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജന്‍സിയുടെയും നിർദേശപ്രകാരമാണ് ഇത്തരം സന്ദേശങ്ങൾ അയയ്ക്കേണ്ടത്.

തെറ്റുപറ്റിയ സാഹചര്യത്തിൽ സംഭവത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടതായി എഫ്സിസി ചെയര്‍മാൻ അജിത് പൈ അറിയിച്ചു. സംഭവത്തെപ്പറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടു വിശദീകരണം നൽകിയതായി വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി ലിൻഡ്സേ വാൾട്ടേഴ്സ് പറഞ്ഞു.

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്‍ ഹവായിയെ ഉൾപ്പെടെ ലക്ഷ്യമിട്ടുള്ള മിസൈൽ പരീക്ഷണങ്ങളെപ്പറ്റി അടുത്തിടെ മുന്നറിയിപ്പു നൽകിയിരുന്നു. തുടർന്ന്, ശീതയുദ്ധകാലത്ത് ദ്വീപിൽ നിലനിന്നിരുന്ന സൈറൻ മുന്നറിയിപ്പു സംവിധാനവും പുനഃസ്ഥാപിച്ചു. സന്ദേശം തെറ്റായിരുന്നെങ്കിലും മിസൈൽ ഭീഷണി സൃഷ്ടിക്കുന്ന പരിഭ്രാന്തി എത്രത്തോളമുണ്ടെന്ന് ജനങ്ങളെ മനസ്സിലാക്കിക്കാൻ ഇതുകൊണ്ടു സാധിച്ചെന്ന് ഹവായിയിൽ നിന്നുള്ള ഡെമാക്രാറ്റിക് പാർട്ടി പ്രതിനിധി ടൽസി ഗാബർഡ് പറഞ്ഞു.

‘15 മിനിറ്റു മാത്രമേ മിസൈലിൽ നിന്ന് രക്ഷപ്പെടാൻ ഉള്ളൂവെന്ന് ഹവായിയിലെ 10 ലക്ഷത്തിലേറെ വരുന്ന ജനങ്ങൾക്കു മനസ്സിലായി. പക്ഷേ എവിടേക്കാണ് രക്ഷപ്പെടുക? അണുബോംബിൽനിന്ന് ഞങ്ങളെ രക്ഷിക്കാൻ എവിടെയാണ് അഭയസ്ഥാനമുള്ളത്? എവിടെയുമില്ല എന്നതാണു സത്യം’- ടൽസി വിമർശിച്ചു. മുൻവിധികളില്ലാതെ ഉത്തരകൊറിയയുമായി ചർച്ചയ്ക്ക് ട്രംപ് തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. കൊറിയൻ പെനിൻസുല ആണവായുധ മുക്തമാക്കേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും തിരിച്ചറിയണമെന്നും ടൽസി ആവശ്യപ്പെട്ടു.