കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോർന്നെന്ന ദിലീപിന്റെ പരാതിയിൽ അന്വേഷണം നടത്തണമെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി. പൊലീസാണു കുറ്റപത്രം ചോർത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണു ദിലീപിന്റെ ഹർജിയിലെ ആവശ്യം. ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് സമർപ്പിച്ച കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചില പൊലീസ് ഉദ്യോഗസ്ഥർ ചോർത്തി നൽകിയെന്നായിരുന്നു പരാതി.
കേസിൽ ഇരു വിഭാഗത്തിന്റെയും വാദം നേരത്തെ പൂർത്തിയായിരുന്നു. കുറ്റപത്രം ചോർന്നതു സംബന്ധിച്ചു പൊലീസിൽനിന്നു വിശദീകരണം തേടണമെന്നും കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കുറ്റപത്രം മാധ്യമങ്ങൾക്കു ലഭിച്ചതിൽ പൊലീസിനു പങ്കില്ലെന്നും ഫോൺരേഖകൾ ഉൾപ്പെടെ വിവരങ്ങൾ പുറത്തുവിട്ടതു ദിലീപാണെന്നുമാണ് പ്രോസിക്യൂഷൻ നിലപാടെടുത്തത്.