Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാതായ വയോധികയെ തേടി വീടു തുറന്നപ്പോൾ മൃതദേഹം

Kaserkode Death കാസർകോട് പെരിയ ആയമ്പാറയിൽ കൊലപാതകം നടന്ന വീട്ടിൽ പൊലീസ് നായ പരിശോധന നടത്തുന്നു (ഇടത്) വീടിന്റെ ദൃശ്യം (വലത്). ചിത്രങ്ങൾ: രാഹുൽ പട്ടം

പെരിയ∙ രണ്ടു ദിവസമായി വിവരമൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്ന് വീടു തുറന്നു പരിശോധിച്ചപ്പോൾ വയോധിക കൊല്ലപ്പെട്ട നിലയിൽ. കാസർകോട് പെരിയ ആയംപാറയിൽ ചെക്കിപ്പള്ളത്തെ സുബൈദ (60)യെയാണ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ നാളുകളായി ഒറ്റയ്ക്കു താമസിച്ചു വരികയായിരുന്നു. കവർച്ചാശ്രമത്തിനിടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പ്രാഥമിക സൂചന.

റോഡിനോടു ചേർന്നാണു സുബൈദയുടെ വീട്. രണ്ടു ദിവസമായി ഇത് പുറത്തുനിന്നു പൂട്ടിയിട്ട നിലയിലായിരുന്നു. സുബൈദയെ കാണാതായതിനെത്തുടർന്ന് പ്രദേശവാസികളാണ് വെള്ളിയാഴ്ച രാവിലെ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ അടുക്കള ഭാഗത്തെ വാതിൽ തകർത്ത് കയറിനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Kaserkode Death കൊലപാതകം നടന്ന വീട്ടിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ. ചിത്രം: രാഹുൽ പട്ടം

കൈകാലുകൾ കെട്ടി മുഖത്തു തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു. സ്വർണാഭരണങ്ങൾ ധരിക്കുന്ന സുബൈദയുടെ ശരീരത്തിൽ ആഭരണങ്ങളൊന്നുമുണ്ടായിരുന്നില്ല. കവർച്ചയ്ക്കിടയാണോ കൊല നടന്നതെന്നും സംശയിക്കുന്നു.

ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ, ഡിവൈഎസ്പി കെ.ദാമോദരൻ, സിഐ സി.കെ.വിശ്വംഭരൻ, എസ്ഐ യു.പി.വിപിൻ എന്നിവർ സ്ഥലത്തെത്തി. ഐജി മഹിൽപാൽ യാദവ് സ്ഥലത്തെത്തും. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

related stories