Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്തിന്റെ സമരം ശുഭാന്ത്യത്തിലേക്ക്; ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും

Sreejith-and-Mother സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽശ്രീജിത്തും അമ്മയും. ചിത്രം: മനോരമ

തിരുവനന്തപുരം∙ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം ഫലപ്രാപ്തിയിലേക്ക്. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള വിജ്ഞാപനമിറങ്ങി. ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചു. സമരപ്പന്തലിലെത്തി എം.വി.ജയരാജൻ ഉത്തരവ് കൈമാറി. വി.ശിവൻകുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി കുടുംബത്തിനു നൽകിയ ഉറപ്പുകൾ പാലിച്ചുവെന്ന് എം.വി.ജയരാജൻ പറഞ്ഞു. ആരോപണവിധേയർ നേടിയ സ്റ്റേ അവസാനിപ്പിക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

അതേസമയം, സിബിഐ അന്വേഷണം തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ശ്രീജിത്ത് പറഞ്ഞു. സംസ്ഥാന സർക്കാർ നടപടികളിൽ തൃപ്തിയില്ല. സർക്കാരിനു നേരത്തെ തന്നെ നടപടികളെടുക്കാമായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാരിന്റേത്. അന്വേഷണത്തിന്റെ നടപടികൾ ആരംഭിച്ചാൽ മാത്രമേ സമരം നിർത്തുകയുള്ളൂ. വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

771 ദിവസമായി സിബിഐ അന്വേഷണമാവശ്യപ്പെട്ട് ശ്രീജിത്ത് സമരത്തിലാണ്. അടുത്തിടെ സമരത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശക്തമായതോടെ ആയിരക്കണക്കിനു പേരാണ് പിന്തുണയുമായെത്തിയത്. സർക്കാരിനെതിരെയും പൊലീസിനെതിരെയുമുള്ള വിമർശനങ്ങൾ ശക്തമാകുകയും ചെയ്തിരുന്നു. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപിമാരായ ശശി തരൂരും കെ.സി.വേണുഗോപാലും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെ സമീപിച്ചിരുന്നു. അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.

പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2014 മേയ് 21നാണ് നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജിവ് മരിച്ചത്. സ്റ്റേഷനിലെ സെല്ലിൽ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നായിരുന്നു പൊലീസിന്റെ നിലപാട്. എന്നാൽ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണു പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്.