തിരുവനന്തപുരം ∙ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മർദനം നടന്നതായി സ്ഥിരീകരിച്ചു സിബിഐ കോടതിയിൽ മുൻ ഫൊറൻസിക് അസിസ്റ്റന്റ് ഡയറക്ടറുടെ മൊഴി. ഉദയകുമാറിനെ മർദിക്കാനും ഉരുട്ടാനും ഉപയോഗിച്ച ഇരുമ്പുദണ്ഡും ഇതിനായി ഉപയോഗിച്ച കട്ടിലും അസിസ്റ്റന്റ് ഡയറക്ടര്‍ തോമസ് അലക്സാണ്ടർ തിരിച്ചറിഞ്ഞു. ഉരുട്ടാനുപയോഗിച്ച ദണ്ഡ് ഫോർട്ട് സ്റ്റേഷനിലെത്തിച്ചത് എസ്എപി ക്യാംപിൽ നിന്നാണെന്ന് സ്റ്റേഷനിലെ അന്നത്തെ റൈറ്ററായിരുന്ന ഗോപകുമാറും മൊഴി നൽകിയിട്ടുണ്ട്.
2005 സെപ്റ്റംബര്‍ 27നു രാത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഉദയകുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി. ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണു സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. മുന്‍ എസ്പിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ്, ഡിവൈഎസ്പി ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവു നശിപ്പിച്ചതിനും വ്യാജരേഖകള്‍ നിര്‍മിച്ചതിനുമാണു നിലവില്‍ സിബിഐ കേസ്.