Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുക്കങ്ങൾ തകൃതി; മ്യാൻമറിലേക്കുള്ള രോഹിൻഗ്യ അഭയാർഥികളുടെ മടക്കം ഉടൻ

Rohingya-refugee ബംഗ്ലദേശിലെ ഒരു രോഹിൻഗ്യ അഭയാർഥി ക്യാംപിൽനിന്നുള്ള ദൃശ്യം.

യാങ്കൂൺ ∙ ബംഗ്ലദേശിൽ എത്തിയ രോഹിൻഗ്യ അഭയാർഥികളെ രണ്ടുവർഷത്തിനുള്ളിൽ തിരികെ സ്വീകരിക്കാമെന്ന ഉറപ്പിനെക്കുറിച്ച് സംശയങ്ങൾ വ്യാപകമാകുന്നതിനിടെ, അഭയാർഥികളെ തിരികെയെത്തിക്കാനുള്ള നീക്കങ്ങൾ ഊർജിതമാക്കി മ്യാൻമർ. തിരികെയെത്തുന്ന അഭയാർഥികളുടെ ആദ്യസംഘത്തെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് മ്യാൻമർ അറിയിച്ചു.

മ്യാൻമറിൽനിന്നു 2016 ഒക്ടോബറിനുശേഷം ബംഗ്ലദേശിൽ എത്തിയ രോഹിൻഗ്യ അഭയാർഥികളെ രണ്ടുവർഷത്തിനുള്ളിൽ മടക്കിയയയ്ക്കാനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയത്. ഏഴരലക്ഷത്തോളം വരുന്ന അഭയാർ‌ഥികളെ ഈ മാസം 23 മുതൽ തിരിച്ചയയ്ക്കാനും അവരെ മ്യാൻമറിൽ പുനരധിവസിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു. ഇവരെ പുനരധിവസിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനായി നിർമിക്കുന്ന കെട്ടിടങ്ങളുടെയും ആശുപത്രികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നതെന്ന് മ്യാന്‍മറിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, അഭയാർഥികളിൽ ആരെയും നിർബന്ധിച്ച് മ്യാന്‍മറിലേക്കു മടക്കി അയയ്ക്കരുതെന്ന് യുഎൻ കർശന നിർദേശം നൽകിയിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം മാതൃരാജ്യത്തേക്ക് മടങ്ങാൻ താൽപര്യമുള്ളവരെ മാത്രം മടക്കി അയച്ചാൽ മതിയെന്നാണ് നിർദേശം. ബംഗ്ലദേശിൽ അഭയം തേടിയ രോഹിൻഗ്യകളെ തിരികെ സ്വീകരിക്കാമെന്ന മ്യാൻമറിന്റെ വാഗ്ദാനം വഞ്ചനാപരമാണെന്നും മടങ്ങാൻ തയാറല്ലെന്നുമുള്ള നിലപാടിലാണ് ഒരു വിഭാഗം രോഹിൻഗ്യകൾ.

ഇപ്പോഴത്തെ കരാറനുസരിച്ച് അതിർത്തിയിൽ ബംഗ്ലദേശ് അഞ്ചു താൽക്കാലിക ക്യാംപുകൾ നിർമിച്ചു വിവിധ ഭാഗങ്ങളിൽനിന്നു രോഹിൻഗ്യ അഭയാർഥികളെ എത്തിക്കും. തുടർന്ന് പല സംഘങ്ങളായി അവരെ അതിർത്തിയിൽ മ്യാൻമർ‌ സജ്ജീകരിക്കുന്ന രണ്ടു കേന്ദ്രങ്ങളിലേക്കു മാറ്റും. ഇവിടെനിന്നു റാഖൈൻ പ്രവിശ്യയിലെ മൗങ്ഡോ ജില്ലയിൽ താൽക്കാലികമായി പുനരധിവസിപ്പിക്കും. പിന്നീട് അവരുടെ ആദ്യ വാസസ്ഥലങ്ങളിൽ സ്ഥിരമായി പാർപ്പിക്കും.

അതേസമയം, 2016 ഒക്ടോബറിനു മുൻപെത്തിയ രണ്ടുലക്ഷത്തോളം പേരുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. മടക്കിയയയ്ക്കുന്ന അഭയാർഥികളുടെ വിവരങ്ങൾ അറിയിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന നിർദേശിച്ചിട്ടുണ്ട്. 2016 ഒക്ടോബറിനുശേഷം മ്യാൻമറിൽ രോഹിൻഗ്യ മുസ്‌ലിംകൾക്കു രണ്ടുവട്ടം വൻതോതിൽ ആക്രമണങ്ങൾ നേരിടേണ്ടിവന്നു. ഇതേത്തുടർന്നാണ് അഭയാർഥിപ്രവാഹമുണ്ടായത്. ഇവരെ തിരികെ സ്വീകരിക്കാൻ മ്യാൻമറിനുമേൽ രാജ്യാന്തര സമ്മർദം ഉണ്ടായിരുന്നു.