മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ താരവീഴ്ച തുടരുന്നു. മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനു പിന്നാലെ നിലവിലെ ഒന്നാം നമ്പർ താരം റാഫേൽ നദാലും പുറത്തേക്കുള്ള വഴി കണ്ടു. ക്രൊയേഷ്യൻ താരം മരിൻ സിലിച്ചിനെതിരെ ക്വാർട്ടർ ഫൈനൽ മൽസരത്തിനിടെ തോളിനേറ്റ പരുക്കിനെത്തുടർന്ന് നദാൽ മൽസരത്തിൽനിന്നു പിൻമാറുകയായിരുന്നു.
മൂന്നാം സീഡ് ഗ്രിഗർ ദിമിത്രോവിനെ ബ്രിട്ടന്റെ കൈൽ എഡ്മണ്ടും വീഴ്ത്തിയതോടെ സെമിഫൈനലിൽ സിലിച്ച്–എഡ്മണ്ട് പോരാട്ടത്തിനു കളമൊരുങ്ങി. വനിതാ വിഭാഗത്തിൽ ലോക നാലാം നമ്പർ താരം എലിന സ്വിറ്റോലിനയും അട്ടിമറിക്കാറ്റിൽ വീണു. ബൽജിയൻ താരം എലിസെ മെർട്ടൻസാണ് സ്വിറ്റോലിനയെ വീഴ്ത്തിയത് (6–4, 6–0).