തിരുവില്വാമല∙ തീപിടിത്തമുണ്ടായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം തുറക്കുക ഫൊറൻസിക് പരിശോധനയ്ക്കു ശേഷം. തന്ത്രിയുടെ അനുമതി തേടിയ ശേഷമാണു ഈ തീരുമാനമെടുത്തതെന്നു ക്ഷേത്രം അധികൃതർ അറിയിച്ചു. അതുവരെ പൂജകളുണ്ടാകില്ല. നട തുറന്നാൽ മലർനിവേദ്യം നടക്കും. തുടർന്നു ദർശനത്തിനു നിയന്ത്രണമുണ്ടാകില്ലെന്നു ക്ഷേത്രം അധികൃതർ അറിയിച്ചു. മന്ത്രി വി.എസ്.സുനിൽകുമാർ ക്ഷേത്രം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
തീപിടിത്തത്തിൽ വടക്കുകിഴക്കേ ചുറ്റമ്പലം പൂർണമായി കത്തിനശിച്ചു. ശ്രീകോവിലിലേക്കു തീ പടർന്നില്ല. ചൊവ്വ രാത്രി എട്ടു മണിയോടെയാണു ക്ഷേത്രത്തിൽ തീ ഉയരുന്നതു കണ്ടത്. രാത്രി പതിനൊന്നരയോടെയാണു തീയണച്ചത്. ആർക്കും പരുക്കില്ല. ദേവസ്വം ഓഫിസും കത്തിനശിച്ചിട്ടുണ്ട്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. ചുറ്റുവിളക്കിൽ നിന്നാണു തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം.
നാട്ടുകാർ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു മണിക്കൂറിനുശേഷമാണു ഫയർഫോഴ്സ് എത്തിയത്. തീ പടർന്നതിനെത്തുടർന്നു ക്ഷേത്രത്തിനകത്തു പ്രവേശിക്കാൻ പ്രയാസം നേരിട്ടതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. ക്ഷേത്രത്തിനടുത്ത് വെള്ളം ലഭ്യമല്ലാതിരുന്നതും സ്ഥിതി ഗുരുതരമാക്കി.
പരിസരത്തെ ഒരു കച്ചവടക്കാരനാണ് തീ ആദ്യം കണ്ടത്. ചുറ്റമ്പലത്തിനു മുകളിലേക്കു പടർന്നതോടെ, തീ അണയ്ക്കാൻ നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. അപ്പോഴേക്കും വടക്കുകിഴക്കേ ചുറ്റമ്പലത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമർന്നിരുന്നു. ഈ സമയത്തു വൈദ്യുതി നിലച്ചതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.