തിരുവനന്തപുരം∙ ശ്രീജിവിന്റെ മരണത്തിൽ സിബിഐ ബുധനാഴ്ച കേസ് റജിസ്റ്റർ ചെയ്യും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. അതേസമയം, അന്വേഷണത്തിൽ വ്യക്തത വന്നാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നു ശ്രീജിത്ത് വ്യക്തമാക്കി. ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഉത്തരവു വന്നിരിക്കുന്നത്.
കുറ്റാരോപിതരായ പൊലീസുകാർ തങ്ങൾക്കെതിരായ നടപടികൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവു ഹൈക്കോടതിയിൽനിന്നു സമ്പാദിച്ചിരുന്നു. ഈ സ്റ്റേ നീക്കണമെന്നും സിബിഐ അന്വേഷണത്തിനായി ഉത്തരവു നൽകണമെന്നും ആവശ്യപ്പെട്ടാണു ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കുറ്റാരോപിതരെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അതിനിടെ ശ്രീജിത്തിന്റെ സമരം 774–ാം ദിനത്തിലേക്കു കടന്നു. പിന്തുണയറിച്ച് ഇപ്പോഴും ഒട്ടേറെപ്പേരാണു സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലേക്ക് എത്തുന്നത്.