സോൾ ∙ ദക്ഷിണകൊറിയയിൽ ആശുപത്രിക്കു തീ പിടിച്ച് മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു. അപകടത്തിൽ നൂറിലേറെപ്പേർക്കു പരുക്കേറ്റതായാണ് വിവരം. ദക്ഷിണകൊറിയൻ നഗരമായ മിരിയാങ്ങിലെ ആശുപത്രിയിലാണ് പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. ഹൃദ്രോഗ ചികിത്സയ്ക്ക് പേരുകേട്ട സീജോങ് ആശുപത്രിയിലാണ് അപകടം. ആശുപത്രിയിലെ എമർജൻസി മുറിയിൽനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം.
ദക്ഷിണകൊറിയൻ തലസ്ഥാനമായ സോളിൽനിന്ന് 270 കിലോമീറ്റർ അകലെയുള്ള നഗരമാണ് മിരിയാങ്. തീ വ്യാപിക്കുന്ന സമയത്ത് ഏതാണ്ട് ഇരുനൂറോളം രോഗികളും ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദക്ഷിണകൊറിയയിലുണ്ടാകുന്ന ഏറ്റവും വലിയ അഗ്നിബാധയാണിത്. ഒരു മാസം മുൻപ് മറ്റൊരു ദക്ഷിണകൊറിയൻ നഗരമായ ജെചിയോണിലെ പൊതു ജിംനേഷ്യത്തിലുണ്ടായ അഗ്നിബാധയിൽ 29 പേർ മരിച്ചിരുന്നു. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ–ഇൻ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.