കൊച്ചി ∙ നടൻ ഉണ്ണി മുകുന്ദനെതിരായ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. പീഡനശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണി മുകുന്ദനും പൊലീസ് സംരക്ഷണം വേണമെന്നു പരാതിക്കാരിയായ യുവതിയും നേരത്തെ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതേ തുടർന്നാണു പരാതിക്കാരിയെ വിളിച്ചുവരുത്തി മൊഴിയെടുക്കാൻ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തീരുമാനിച്ചത്.
കേസിൽ ഉണ്ണി മുകുന്ദനു ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിച്ചിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരി ഹാജരായിരുന്നില്ല. പ്രതിയുടെ ഭാഗത്തുനിന്നുള്ള ഭീഷണിയാണ് ഇതിനു കാരണമായി കോടതിയെ അറിയിച്ചത്.
കോടതിയുടെ നിർദേശപ്രകാരം ശനിയാഴ്ച നേരിട്ടെത്തി മജിസ്ട്രേറ്റ് മുൻപാകെ മൊഴി നൽകി. അടച്ചിട്ട കോടതിമുറിയിൽ അഭിഭാഷകരുടെ മാത്രം സാന്നിധ്യത്തിലായിരുന്നു യുവതിയുടെ മൊഴിയെടുത്തത്. കേസ് ഫെബ്രുവരി 24 നു വീണ്ടും പരിഗണിക്കും.
സിനിമയുടെ ചർച്ചയ്ക്കായി ഉണ്ണിമുകുന്ദന്റെ ഇടപ്പള്ളിയിലെ ഫ്ലാറ്റിലെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. എന്നാൽ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഉണ്ണി മുകുന്ദൻ കോടതിയെ ബോധിപ്പിച്ചത്. കള്ളക്കേസിൽ കുടുക്കി സൽപ്പേരു നശിപ്പിക്കാനും പണം തട്ടാനുമാണു പരാതിക്കാരിയുടെ ശ്രമമെന്നുമാണ് ഉണ്ണി മുകുന്ദന്റെ വാദം.