ന്യൂഡല്‍ഹി∙ ജലയാനങ്ങളുടെ രൂപകല്‍പന, വികസനം തുടങ്ങിയവയിൽ കൊച്ചിന്‍ കപ്പൽശാലയുമായി ചേർന്നു പ്രവർത്തിക്കാൻ റഷ്യന്‍ സ്ഥാപനമായ യുനൈറ്റഡ് ഷിപ്പ്ബില്‍ഡിങ് കോര്‍പറേഷൻ. ഹൈസ്പീഡ് വെസലുകള്‍, റിവര്‍-സീ കാര്‍ഗോ വെസലുകള്‍, ഡ്രഡ്ജറുകള്‍, ഉള്‍നാടന്‍ ജലഗതാഗതത്തിനും സമുദ്ര ഗതാഗതത്തിനും ഉപയോഗിക്കുന്ന യാനങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതില്‍ ഇരുസ്ഥാപനങ്ങളും പരസ്പരം സഹകരിക്കും.
റഷ്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കമ്പനിയാണ്, ഈ രംഗത്ത് 300 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള യുനൈറ്റഡ് ഷിപ്പ്ബില്‍ഡിങ് കോര്‍പറേഷന്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിൽ കൊച്ചിന്‍ കപ്പൽശാല സിഎംഡി മധു എസ്.നായരും യുനൈറ്റഡ് ഷിപ്പ്ബില്‍ഡിങ്ങ് കോര്‍പറേഷന്‍ പ്രസിഡന്റ് അലക്‌സി രഖ്മനോവുമാണു ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഉള്‍നാടന്‍ ജലപാതകള്‍ക്കും ക്രൂയിസ് വിനോദ സഞ്ചാരത്തിനും റോ-റോ ഗതാഗതത്തിനും രാജ്യത്ത് വന്‍ സാധ്യതകളാണുള്ളതെന്നു നിതിന്‍ ഗഡ്കരി പറഞ്ഞു.