Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെളിവു കൊടുത്തു മടുത്തു; ഇനി പാക്കിസ്ഥാനു കനത്ത മറുപടിയെന്ന് മന്ത്രി നിർമല

Nirmala Sitharaman സുൻജ്വാൻ ഭീകരാക്രമണത്തിൽ പരുക്കേറ്റവരെ ജമ്മുവിലെ സൈനിക ആശുപത്രിയിൽ സന്ദർശിക്കുന്ന പ്രതിരോധ മന്ത്രി നിർമല സീതാരാമൻ.

ശ്രീനഗർ∙ സുൻജ്വാനിൽ ആക്രമണത്തിനെത്തിയ ഭീകരർക്ക് ‘അതിർത്തിക്കപ്പുറത്തു നിന്ന്’ നിർദേശങ്ങൾ ലഭിച്ചിരുന്നതായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ഓരോ ഭീകരാക്രമണം കഴിയുമ്പോഴും പാക്കിസ്ഥാന്റെ പങ്കു തെളിയിക്കുന്ന തെളിവ് അവർക്ക് കൊടുത്തു കൊണ്ടേയിരിക്കുകയാണ്. പാക്കിസ്ഥാനാണ് ആക്രമണത്തിനു പിന്നിലെന്ന് വീണ്ടും വീണ്ടും തെളിയിക്കേണ്ടി വരുന്നു. ഇനി ഇത്തരം അസംബന്ധ പ്രവൃത്തികൾക്ക് പാക്കിസ്ഥാൻ മറുപടി പറയേണ്ടി വരുമെന്നും നിർമല പറഞ്ഞു. സുൻജ്വാൻ ആക്രമണത്തെപ്പറ്റി മാധ്യമപ്രവർത്തരോടു വിവരിക്കുകയായിരുന്നു മന്ത്രി. സുൻജ്വാന്‍ ആക്രമണത്തിന് മറുപടി നൽകുന്നത് അതിർത്തി കടന്നുവേണ്ടെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടി.

ഭീകരാക്രമണത്തിന്മേൽ ദേശീയ അന്വേഷണ ഏജൻസി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം പാക്കിസ്ഥാനു കൈമാറും. തെളിവു സംബന്ധിച്ച് കെട്ടുകണക്കിനു ഫയലുകൾ കൈമാറിയിട്ടും പാക്കിസ്ഥാൻ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. മറിച്ച് കശ്മീരിലെ കൂടുതൽ മേഖലകളിലേക്ക് ഭീകരത വ്യാപിപ്പിക്കുകയാണ്. നുഴഞ്ഞു കയറ്റത്തിനു ഭീകരരെ സഹായിക്കാൻ വേണ്ടിയാണ് പാക്ക് പട്ടാളം വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. 

പാക്കിസ്ഥാനിൽ കഴിയുന്ന ഭീകരൻ അസ്ഹർ മസൂദിന്റെ കീഴിലുള്ള ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ അംഗങ്ങളാണ് സുൻജ്വാനിലെത്തിയത്. അവർക്കു പാക്കിസ്ഥാനിൽ നിന്നു പിന്തുണയും ലഭിച്ചിട്ടുണ്ട്. സുൻജ്വാനിൽ മൂന്നു ഭീകരരാണു കൊല്ലപ്പെട്ടത്. നാലു പേർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ നാലാമൻ ക്യാംപിനകത്തേക്കു കടന്നില്ല, വഴികാട്ടിയായാണു പ്രവർത്തിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് ക്യാംപിലെ സൈനിക നീക്കം അവസാനിപ്പിച്ചത്. 

സംഘമായി ആക്രമണം നടത്താനായിരുന്നു ഭീകരരുടെ തീരുമാനം. എന്നാൽ സൈന്യത്തിന്റെ ഇടപെടലിൽ ഭീകരർ ചിതറിപ്പോകുകയായിരുന്നെന്നും നിർമല ചൂണ്ടിക്കാട്ടി. ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും നിർമല കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിൽ പരുക്കേറ്റവരെയും നിർമല സന്ദർശിച്ചു. ജമ്മുവിലെ സൈനിക ആശുപത്രിയിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.

അതേസമയം, സുൻജ്വാനിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെ ഇന്ത്യ വിമർശിക്കുന്നത് യാതൊരു തെളിവുമില്ലാതെയാണെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. കൃത്യമായ അന്വേഷണങ്ങൾ നടത്താതെ വിമർശനങ്ങൾ നടത്തുന്നത് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ശീലമായിരിക്കുകയാണ്. ആദ്യം ശരിയായ അന്വേഷണമാണു വേണ്ടതെന്നും പാക്ക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

കശ്മീരിൽ നടക്കുന്ന സായുധ പോരാട്ടത്തിനെതിരായ ക്രൂരതകൾ മറയ്ക്കുന്നതിനാണ് ഇന്ത്യയുടെ ശ്രമം. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ രാജ്യാന്തര തലത്തില്‍ ഇടപെടലുകളുണ്ടാകുമെന്നാണൂ പ്രതീക്ഷയെന്നും പാക്കിസ്ഥാൻ പ്രസ്താവനയിൽ അറിയിച്ചു.

കശ്മീരിലും അതിർത്തിയിലും നടക്കുന്ന നുഴഞ്ഞുകയറ്റങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പിന്നിൽ പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഉറി ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ അതിർത്തി കടന്ന് ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നു.

ഭീകരർക്ക് പാക്കിസ്ഥാൻ ആയുധങ്ങൾ നൽകുന്നെന്ന ഇന്ത്യൻ വാദം തള്ളിയ പാക്ക് മന്ത്രാലയം, കശ്മീരിലെ ജനങ്ങൾക്ക് ധാർമിക പിന്തുണ മാത്രമാണ് നൽകുന്നതെന്നും അവകാശപ്പെട്ടു. തിങ്കളാഴ്ച രാവിലെ ശ്രീനഗറിലെ സിആർപിഎഫ് ക്യാംപിന് നേരെയും ഭീകരാക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു.