ന്യൂഡൽഹി∙ തിരഞ്ഞെടുപ്പുകളിൽ മൽസരരംഗത്തുളള സ്ഥാനാർഥികൾ ജീവിതപങ്കാളിയുടെയും ആശ്രിതരുടെയും കൂടി സ്വത്ത് വെളിപ്പെടുത്തണമെന്നു സുപ്രീംകോടതി. പങ്കാളികളുടെയും മക്കളുടെയും സ്വത്തും അതിന്റെ ഉറവിടവും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, എസ്. അബ്ദുൽ നസീർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്. ‘ലോക് പ്രഹരി’ എന്ന എൻജിഒ സമർപ്പിച്ച ഹർജിയിലാണ് വിധി. 1951 ലെ ജനപ്രാതിനിധ്യ നിയമം സ്ഥാനാർഥികളുടെ സ്വത്തു വെളിപ്പെടുത്തണമെന്ന് വ്യക്തമാക്കുന്നെങ്കിലും അതിന്റെ ശ്രോതസ്സ് കാട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും ഇത് നിയമത്തിന്റെ സാംഗത്യം കളയുന്നുവെന്നുമായിരുന്നു ഹർജിയിൽ ‘ലോക് പ്രഹരി’ സൂചിപ്പിച്ചത്.