ആലപ്പുഴ ∙ കെഎസ്‌യു സംസ്ഥാന സമര കാഹള റാലിക്കിടെ നഗരത്തിൽ സിപിഎം, കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. തെരുവുയുദ്ധത്തിലേക്കു നീങ്ങിയ സംഘർഷത്തിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണി, ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബി എന്നിവരുൾപ്പടെ അമ്പതോളം പേർക്കു പരുക്കേറ്റു. കൊടിക്കുന്നിൽ സുരേഷ് എംപി, കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എന്നിവരുടെ കാറുകൾ ഉൾപ്പടെ പത്തു വാഹനങ്ങൾ തകർത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കെഎസ് യു പ്രവർത്തകർ എത്തിയ ആറു ബസുകളും അക്രമത്തിൽ തകർന്നു. അക്രമത്തിൽ പ്രതിഷേധിച്ചു ആലപ്പുഴ നഗരത്തിൽ കോൺഗ്രസും സിപിഎമ്മും ഞായറാഴ്ച ഉച്ചവരെ ഹർത്താൽ പ്രഖ്യാപിച്ചു.
സംസ്ഥാന സമ്മേളന വേദിയിലേക്ക് സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ ഇരച്ചു കയറാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞതിനെ തുടർന്നു മുല്ലയ്ക്കലിൽ ഇരുകൂട്ടരും തമ്മിൽ കല്ലേറുണ്ടായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമ്മേളന വേദി വിട്ട ഉടനെയാണ് സംഗമ വേദിക്കു സമീപം സംഘർഷം രൂപപ്പെട്ടത്. മണിക്കൂറുകളോളം നീണ്ട തെരുവുയുദ്ധത്തിൽ ആലപ്പുഴ നഗരം സ്തംഭിച്ചു. രാത്രി വൈകിയാണ് സംഘർഷത്തിന് അയവു വന്നത്.
കെഎസ്യു സംസ്ഥാന സംഗമത്തിന്റെ ഭാഗമായ റാലിക്കിടെ ആറു മണിയോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വെള്ളക്കിണർ ജംക്ഷനിലെ സിപിഎം കൊടി തോരണങ്ങൾ കെഎസ്‍യു പ്രവർത്തകർ നശിപ്പിച്ചുവെന്നാരോപിച്ചു സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ കെഎസ്‌യു പ്രവർത്തകർ വന്ന ബസുകൾ കല്ലെറിഞ്ഞു തകർത്തു.
കെഎസ്‌യു പ്രകടനത്തിനിടെ പലയിടത്തും അക്രമം രൂപപ്പെട്ടു. വിവിധ സ്ഥലങ്ങളിൽനിന്നു കെഎസ്‌യു പ്രവർത്തകർ വന്ന വാഹനങ്ങൾ അക്രമത്തിൽ തകർന്നു. അതിനിടെ, മുല്ലയ്ക്കലിൽ സമ്മേളന വേദിക്കു സമീപം പാർക്കു ചെയ്ത കൊടിക്കുന്നിൽ സുരേഷ് എംപിയുടെയും ബെന്നി ബഹനാന്റെയും കാറുകളും തകർത്തു.
ജില്ലാ കോടതി പാലത്തിനു സമീപത്തെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിനു നേരെയുണ്ടായ കല്ലേറിൽ രണ്ടു പേർക്കു പരുക്കേൽക്കുകയും സ്കൂട്ടർ തകരുകയും ചെയ്തതോടെ സംഘർഷം വീണ്ടും മൂർഛിച്ചു. ഈ സമയം വിവിധ ഭാഗങ്ങളിൽ നിന്നു സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരും ഒത്തുകൂടി സമ്മേളനവേദിക്കു സമീപം അണിനിരന്നു.
ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം എത്തിയെങ്കിലും സമ്മേളന വേദി സംഘർഷത്തിലേക്കു നീങ്ങി. ഇതിനിടെ കല്ലേറും പൊട്ടിപ്പുറപ്പെട്ടു. ഇരു വിഭാഗത്തിനും ഇടയ്ക്കു നിന്ന മൂന്നു പൊലീസ് ഓഫീസർമാർക്കും പരുക്കേറ്റു. പരുക്കേറ്റ പത്തു കെഎസ് യു പ്രവർത്തകരും എട്ടു സിപിഎം പ്രവർത്തകരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിനിടെ കോൺഗ്രസ്, സിപിഎം നേതാക്കളും പൊലീസും പ്രവർത്തകരെ അനുനയിപ്പിച്ചു മാറ്റിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്.