ന്യൂഡൽഹി∙ ത്രിദിന സന്ദർശനത്തിന് എത്തിയ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച തുടങ്ങി. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണു ഇരു രാജ്യങ്ങളുടെയും ചർച്ച. സാമ്പത്തിക, സാംസ്കാരിക വിഷയങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണു കരുതുന്നത്.
വീസ, എണ്ണ, പ്രകൃതിവാതകം മേഖലകളാണു പ്രധാന വിഷയങ്ങൾ. പ്രദേശിക, ആഗോള വിഷയങ്ങളും സുരക്ഷ അടക്കമുള്ള കാര്യങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. 2013ല്‍ അധികാരമേറ്റ റൂഹാനി ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. ചബഹാർ തുറമുഖവും അഫ്ഗാനിസ്ഥാനിലെ ഇടപെടലും വ്യാപാര ഇടപാടുകളും ചര്‍ച്ചയാകും. 2016ല്‍ മോദിയുടെ ഇറാന്‍ സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവച്ചിരുന്നു. തെക്കുകിഴക്കന്‍ ഇറാനിലെ ചബഹാർ തുറമുഖത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപാതയാക്കി മാറ്റുന്നതിനുള്ള തീരുമാനമുണ്ടായേക്കും.
രാവിലെ, രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നാണു റൂഹാനിയെ സ്വീകരിച്ചത്. രാജ്ഘട്ടിൽ ഗാന്ധി സ്മാരകത്തിൽ റൂഹാനി പുഷ്പങ്ങൾ സമർപ്പിച്ചു. കഴിഞ്ഞമാസം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ത്യ സന്ദർശിച്ചതിനു പിന്നാലെയാണു റൂഹാനിയുടെ വരവ്. മോദിയുമായുള്ള ചർച്ചയ്ക്കു ശേഷം ഒബ്സർവർ റിസർച് ഫൗണ്ടേഷനിൽ റൂഹാനിയുടെ പ്രഭാഷണമുണ്ട്. കേന്ദ്രമന്ത്രിമാര്‍ അടക്കം പ്രമുഖ നേതാക്കളെയെല്ലാം റൂഹാനി കാണും.
ഇന്നലെ ഇന്ത്യയില്‍ എത്തിയ റൂഹാനി ഹൈദരാബാദിലെ പ്രശസ്തമായ മക്ക മസ്ജിദില്‍ വെള്ളിയാഴ്ച പ്രാർഥന നടത്തിയിരുന്നു. ഇസ്രയേലുമായി പ്രതിരോധം, സൈബർ സുരക്ഷ. കൃഷി, ശാസ്ത്ര–സാങ്കേതികം, സിവിൽ വ്യോമയാനം, ചലച്ചിത്രനിർമാണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണത്തിന് ഇന്ത്യ ഒൻപതു കരാറുകളിലാണ് ഒപ്പുവച്ചത്. സമാന രീതിയിൽ ഇറാനുമായും ശക്തമായ ബന്ധം സ്ഥാപിക്കാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.