ടെൽഅവീവ്∙ ഇസ്രയേൽ പ്രതിരോധ മന്ത്രി അവിഗ്ദർ ലിബർമനെ വധിക്കാനുള്ള പലസ്തീൻ നീക്കം പരാജയപ്പെടുത്തിയതായി ഇസ്രയേൽ സുരക്ഷാ ഏജന്‍സി ഷിൻ ബെ. ബോംബ് സ്ഫോടനത്തിലൂടെ ആക്രമണം നടത്താനുള്ള നീക്കമാണ് ഇസ്രയേൽ തടഞ്ഞത്. സംഭവത്തിൽ ആറു പേരെ അറസ്റ്റ് ചെയ്തതായും ഷിൻ ബെ അറിയിച്ചു. വെസ്റ്റ്ബാങ്ക് സ്വദേശികളായ ഇവർ ഇസ്രയേൽ പൗരന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ വെടിവയ്പ്പ് നടത്താനും പദ്ധതിയിട്ടിരുന്നു.
ആക്രമണം നടത്തുന്നതിനായി ഇവർ ആയുധങ്ങൾ ശേഖരിക്കുകയും സാമ്പത്തിക ആവശ്യങ്ങൾക്കായി ഗാസയിലെ വിവിധ സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിലും ഇസ്രയേൽ പ്രതിരോധമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ ബോംബ് സ്ഥാപിക്കാൻ സംഘം തീരുമാനിക്കുകയായിരുന്നു. എന്നാൽ മന്ത്രിക്കേർപ്പെടുത്ത ശക്തമായ സുരക്ഷകാരണം പദ്ധതി പാളിപ്പോയി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചതോടെ മേഖലയിലെ പ്രശ്നങ്ങൾ വഷളാകുകയായിരുന്നു.