മലയാളത്തിലും ഒരുപിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയാണ് ഇന്ത്യൻ സിനിമയുടെ താരരാജ്ഞി അരങ്ങൊഴിഞ്ഞത്. 1969ൽ ‘കുമാരസംഭവ’ത്തിലൂടെ ബാലതാരമായി മലയാളത്തിലെത്തിയ ശ്രീദേവി ‘ദേവരാഗം’ വരെ മലയാളത്തിനു സമ്മാനിച്ചത് 26 ചിത്രങ്ങൾ.
Read more at: ശ്രീദേവി മടങ്ങുന്നത് ആ വലിയ സ്വപ്നം ബാക്കിയാക്കി
Read more at: തിരയൊഴിഞ്ഞു, അഴകിന്റെ ദേവരാഗം
കുമാരസംഭവത്തിൽ സുബ്രഹ്മണ്യനായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാളത്തിലേക്കു ശ്രീദേവിയുടെ കടന്നുവരവ്. തൊട്ടടുത്ത വർഷം സ്വപ്നങ്ങൾ, ശബരിമല ശ്രീ ധർമശാസ്താ എന്നീ ചിത്രങ്ങളിലും ബാലതാരമായി എത്തി. 1971ൽ ബി.കെ.പൊറ്റക്കാട് സംവിധാനം ചെയ്ത ‘പൂമ്പാറ്റ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ശ്രീദേവിയെ തേടിയെത്തി. അതേ വർഷംതന്നെ ‘ആന വളർത്തിയ വാനമ്പാടിയുടെ മകനും’ തൊട്ടടുത്ത വർഷം ‘തീർത്ഥയാത്ര’യും തീയറ്ററുകളിലെത്തി.
1976ല്‍ അഭിനന്ദനം, കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം എന്നിങ്ങനെ നാലു ചിത്രങ്ങൾ. തൊട്ടടുത്ത വർഷമായിരുന്നു മലയാളത്തിൽ ശ്രീദേവിയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിയത്. 1977ൽ പുറത്തിറങ്ങിയത് ആശിര്‍വാദം, ആദ്യപാഠം, ആ നിമിഷം, അന്തര്‍ദാഹം, അകലെ ആകാശം,അമ്മേ അനുപമേ, നിറകുടം, ഊഞ്ഞാല്‍, വേഴാമ്പല്‍ തുടങ്ങി 11 ചിത്രങ്ങൾ. മലയാളത്തില്‍ ശ്രീദേവി ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിച്ച ‘സത്യവാന്‍ സാവിത്രി’ പുറത്തിറങ്ങിയതും ഇതേ വര്‍ഷമാണ്.
1978ല്‍ ‘നാലുമണിപ്പൂക്കള്‍’ എന്ന ഒറ്റച്ചിത്രം മാത്രമാണ് മലയാളത്തില്‍ ഇറങ്ങിയത്. 1982ല്‍ ‘പ്രേമാഭിഷേക’വും ‘ബാല നാഗമ്മ’യും പ്രേക്ഷകരിലേക്ക് എത്തി. മൊഴിമാറ്റ ചിത്രങ്ങളായിരുന്നു ഇവ. പിന്നീട് ഒരിടവേളയ്ക്കു ശേഷം 1995ലാണ് ‘ഹേ സുന്ദരി’ മലയാളത്തിലെത്തുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ‘ദേവരാഗ’മാണ് മലയാളത്തില്‍ അവര്‍ അഭിനയിച്ച അവസാനത്തെ ചിത്രം.