തിരുവനന്തപുരം∙ പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മർദനമേറ്റു മരിച്ചതിനു സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സംഭവത്തിൽ എല്ലാ കുറ്റവാളികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മധുവിന്റെ കൊലപാതകവിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ സബ്മിഷനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവം നടന്നു മണിക്കൂറുകള്‍ക്കകം കോയമ്പത്തൂര്‍, പാലക്കാട്, ചാവക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍നിന്നു 16 പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. മരണത്തിന് ഇടയാക്കിയ സാഹചര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടോയെന്നും പ്രതികള്‍ക്കു വനത്തില്‍ പ്രവേശിക്കാന്‍ അവർ കൂട്ടുനിന്നോയെന്നും അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ (വിജിലന്‍സ്) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മധുവിന്‍റെ അമ്മയ്ക്ക് 10 ലക്ഷം രൂപ പ്രത്യേക സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. ഈ തുക അടിയന്തരമായി കുടുംബത്തിന് നല്‍കുകാനുള്ള നിര്‍ദേശം നല്‍കി. എട്ടേകാല്‍ ലക്ഷം രൂപ പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമവ്യവസ്ഥ അനുസരിച്ച് നല്‍കും. അതിന്‍റെ ആദ്യ ഗഡു കഴിഞ്ഞ ദിവസം കുടുംബത്തെ ഏല്‍പ്പിച്ചു. കേസിലെ കുറ്റപത്രം സമര്‍പ്പിച്ചശേഷം അവശേഷിക്കുന്ന തുക നല്‍കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നു വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു അടിയന്തര യോഗം നടത്തി. കൂടുതല്‍ സിസിടിവി ക്യാമറകളും മറ്റും സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മഞ്ഞളാംകുഴി അലിയുടെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.