വാഷിങ്ടൻ∙ സാമ്പത്തിക തട്ടിപ്പു നടത്തിയ വിവാദ വജ്ര വ്യവസായി നീരവ് മോദി യുഎസിലുണ്ടെന്ന വാർത്ത സ്ഥിരീകരിക്കാതെ രാജ്യം. നീരവ് മോദി യുഎസിലുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളെക്കുറിച്ചു ബോധ്യമുണ്ടെന്നും എന്നാൽ അതു സ്ഥിരീകരിക്കാൻ ഇപ്പോഴാകില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. മോദിയെ കണ്ടെത്താൻ ഇന്ത്യൻ സർക്കാരിന് യുഎസ് സഹായം നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യം ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് ചോദിക്കണമെന്നായിരുന്നു മറുപടി. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വിസ്സമ്മതിച്ചു.
പഞ്ചാബ് നാഷനൽ ബാങ്കിനെയുൾപ്പെടെ തട്ടിച്ച കേസിലാണ് നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി തുടങ്ങിയവരെ പൊലീസ് അന്വേഷിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇരുവരും കബിളിപ്പിച്ചത്. ഇരുവരും കുടുംബവുമായി ജനുവരി ആദ്യം തന്നെ രാജ്യം വിട്ടിരുന്നു.
അന്വേഷണത്തോടു സഹകരിക്കണമെന്ന സിബിഐ ആവശ്യത്തോട് ‘വിദേശരാജ്യത്ത് ബിസിനസ്’ ഉണ്ടെന്ന മറുപടിയാണ് മോദി നൽകിയത്. എന്നാൽ താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് എത്താനാണ് സിബിഐ മോദിക്കു നിർദേശം നൽകിയിരിക്കുന്നത്. ഇയാൾക്കായി ലുക്കൗട്ട് സർക്കുലറും ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്.