പാലക്കാട് ∙ വാളയാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞ ട്രാവൽ ബാഗിൽ നിന്ന് 20 കിലോ കഞ്ചാവ് കണ്ടെത്തി. സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചുള്ള എക്സൈസ് പരിശോധനയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനോട് ചേർന്ന കുറ്റിക്കാട്ടിൽ നിന്നാണ് കഞ്ചാവും ബാഗും കണ്ടെത്തിയത്. പരിശോധന മുൻകൂട്ടി അറിഞ്ഞ ലഹരിക്കടത്തു സംഘം സ്റ്റേഷൻ എത്തുന്നതിനു തൊട്ടു മുൻപ് ബാഗ് ഉപേക്ഷിച്ച് ട്രെയിനിൽ രക്ഷപ്പെട്ടു.
പത്തുപൊതികളിലായുളള കഞ്ചാവിന് 25 ലക്ഷം രൂപയിലേറെ വിലമതിക്കും. ദിവസങ്ങൾക്കു മുൻപും സമാനമായ രീതിയൽ വലിച്ചെറിഞ്ഞ പാക്കറ്റിൽ നിന്ന് കഞ്ചാവും ലഹരി മരുന്നും പിടികൂടിയിരുന്നു. ഇതിന്റെ കൂടി തുടർച്ചയായാണ് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. കടത്തു സംഘത്തെ കുറിച്ച് വിവരം ലഭ്യമായിട്ടുണ്ടെന്നും ഉടൻ പ്രതികളെ പിടികൂടുമെന്നും എക്സൈസ് പറഞ്ഞു. റേഞ്ച് ഇൻസ്പെക്ടർ എം. റിയാസ്, ഐബി ഇൻസ്പെക്ടർ വി. രജനീഷ്, അസി.ഇൻസ്പെക്ടർ വിജയകുമാരൻനായർ, പ്രിവന്റീവ് ഓഫിസർമാരായ മുഹമ്മദ് ഷെരീഫ്, വിപിൻദാസ്, രാജേഷ്കുമാർ, സന്തോഷ്കുമാർ, സജീവ്, ഷൺമുഖൻ, ജിഷു ജോസഫ്, സിഇഒമാരായ അബ്ദുൽ ബാസിദ്, ഡ്രൈവർമാരായ കണ്ണദാസൻ, സത്താർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.