പാലക്കാട്∙ അട്ടപ്പാടി പുതൂരിൽ യഥാസമയം ചികിത്സ ലഭിക്കാതെ ആദിവാസി യുവാവു മരിച്ചു. തച്ചംപടി ഊരിലെ മസണന്റെ മകൻ മണിയാണ് (21) തിങ്കളാഴ്ച രാത്രിയിൽ വീട്ടിൽ മരിച്ചത്. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഫിസിക്കൽ എജ്യുക്കേഷൻ കോളജ് വിദ്യാർഥിയാണ്. ഹോസ്റ്റലിലായിരുന്നു താമസം. ഈ മാസം രണ്ടിനു വീട്ടിലെത്തിയ മണി ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി അന്നു തന്നെ വീട്ടിലേക്കു മടങ്ങി. തുടർ ചികിത്സ ഉണ്ടായില്ല. ആരോ മന്ത്രവാദം ചെയ്തതാണെന്ന വിശ്വാസത്തിലാണു വീട്ടുകാർ.
കോഴിക്കോടുനിന്നു മണിയെ വീട്ടുകാർ തന്നെയാണ് അട്ടപ്പാടിയിലേക്കു കൊണ്ടുവന്നത്. കോഴിക്കോട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി സൂചനയുണ്ട്. റോഡരികിലുള്ള മണിയുടെ ഊരിൽനിന്നു പുതൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കു രണ്ടു കിലോമീറ്ററും കോട്ടത്തറ ട്രൈബൽ സ്പെഷൽറ്റി ആശുപത്രിയിലേക്ക് ഏഴ് കിലോമീറ്ററും ദൂരമേയുള്ളൂ.