Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലബാറിനെ ‘പൊരിച്ച്’ ഇത്തവണ ചൂട്; അളവിൽ 40 ഡിഗ്രി, അനുഭവപ്പെടുന്നത് 44

heat-wave

പാലക്കാട് ∙ കലാവസ്‌ഥനിരീക്ഷണ കേന്ദ്രത്തിൽ 40 നാൽപതു ഡിഗ്രി ചൂട് രേഖപ്പെടുത്തുമ്പോൾ ശരീരത്തിന് അനുഭവപ്പെടുന്നത് ശരാശരി 44 ഡിഗ്രിസെൽഷ്യസ്. ശരാശരി ശരീരതാപനിലയെക്കാൾ 10 ഡിഗ്രി കൂടുതലാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മുണ്ടൂർ ഐആർടിസിയിലെ സ്റ്റേഷന്റെ കണക്കനുസരിച്ചു ജില്ലയിലെ ചൂട് രണ്ടുദിവസമായി 40 ഡിഗ്രി സെൽഷ്യസിൽ തുടരുകയാണ്.

കാസർകേ‍ാട്, കണ്ണൂർ, വയനാട്, കേ‍ാഴിക്കേ‍ാട്, തൃശൂർ, മലപ്പുറം ജില്ലകളിലും ചൂട് മുൻകാലത്തെക്കാൾ കൂടുതലാണ്. മലബാർ മേഖലയിലാണ് ഇത്തവണ ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. കാലാവസ്ഥ സ്റ്റേഷനിൽ രേഖപ്പെടുത്തുക അന്തരീക്ഷത്തിലെ ചൂടുമാത്രമാണ്.  ഭൂമിയിൽ നിന്നുള്ള ചൂടും ശരീരത്തെ ബാധിക്കുന്നു.

ശരാശരി നാലുമുതൽ ഏഴുവരെ ഡ്രിഗ്രി ഇങ്ങനെ ഉണ്ടാകാം. കാറ്റടിക്കുമ്പോൾ അന്തരീക്ഷതാപത്തിൽ കുറച്ചുസമയം ഏറ്റക്കുറച്ചിലുണ്ടാകും. ഉച്ചകഴിഞ്ഞു രണ്ടിനും മൂന്നരയ്‌ക്കും ഇടയിലാണു ഭൂമിയിൽ നിന്നു കൂടുതൽ ചൂട് ഉയരുക. ചൂട് നാൽപത് ഡിഗ്രിയിൽ വർധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കും.

വെയിൽകൊള്ളുന്നത് പരമാവധി ഒഴിവാക്കുകയും പരമാവധി വെള്ളം കുടിക്കുകയാണ് പ്രധാനപരിഹാര മാർഗം. ചൂടുസമയത്തെ അമിത മദ്യപാനം കുഴഞ്ഞുവീഴുന്നതിനും പക്ഷാഘാതത്തിനും കാരണമായേക്കും. പൊരിച്ചെടുക്കുന്ന ഭക്ഷണപദാർഥങ്ങളും ശരീരത്തിലെ ജലാംശം വേഗത്തിൽ കുറയ്‌ക്കും.

ചൂട് വർധിക്കുമ്പോൾ സാധാരണഗതിയിൽ മഴയ്ക്കു സാഹചര്യം  ഉണ്ടാകേണ്ടതാണെങ്കിലും ഈർപ്പകുറവു കാരണം മേഘങ്ങൾ രൂപപ്പെടുന്നില്ല. അന്തരീക്ഷത്തിൽ ഈർപ്പം കുറഞ്ഞതിനാൽ പൊടിപടലങ്ങളും വർധിക്കും. ഉത്തരേന്ത്യയിൽ നിന്നു വരേണ്ട തണുത്തകാറ്റ് നിലച്ച സ്‌ഥിതിയാണ്. കടൽവെള്ളം ഇറങ്ങിയ നിലയായതിനാൽ മീനുകളുടെ ലഭ്യതയും കുറഞ്ഞു.

സാധാരണഗതിയിൽ രാവിലെ മുതൽ കടൽകാറ്റ് ഉണ്ടാകാറുണ്ടെങ്കിലും ഇപ്പോൾ അത് 11നു ശേഷമാണ് ആരംഭിക്കുന്നത്. അതിനാൽ കടൽകാറ്റുവഴി ഭൂമിയിലെത്തിയിരുന്ന ഈർപ്പത്തിന്റെ അളവിലും ഗണ്യമായ കുറവുണ്ടായി. കേരളത്തിന്റെ വടക്കുഭാഗത്തു മഴയ്ക്ക് ഇപ്പേ‍ാൾ സാധ്യതയില്ലെന്നാണു കാലാവസ്ഥ നിരീക്ഷണകേന്ദ്ര (ഐഎംഡി)ത്തിന്റെ നിഗമനം.

തടസങ്ങളില്ലാതെ അൾട്രാ വയലറ്റ് ഭൂമിയിൽ 

ഈർപ്പം കുറഞ്ഞതിനൊപ്പം ആകാശത്തു മേഘങ്ങളില്ലാത്തതും ചൂട് വർധിക്കാൻ കാരണമായി. അതേ‍ാടെ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്‌മികൾ ഭൂമിയിലേക്കു നേരിട്ടു പതിക്കുന്നത് ഉഷ്ണത്തിന്റെ തീവ്രത വർധിപ്പിക്കുന്നതായി യൂറേ‍ാപ്യൻ സ്പെയ്സ് ഏജൻസി പ്രെ‍ാജക്റ്റ് ഡയറക്ടർ ഡേ‍ാ. എം.കെ.സതീഷ്കുമാർ പറഞ്ഞു.

രശ്‌മികൾ തടസങ്ങളില്ലാതെ തുടർച്ചയായി പതിക്കുന്ന പ്രദേശത്തു തിമിരം ഉൾപ്പെടെയുള്ള നേത്രരോഗങ്ങൾ  കൂടുതലാണ്.