Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീപ്പയ്ക്കുള്ളിൽ കണ്ടെത്തിയ മൃതദേഹം ശകുന്തളയുടേത്; ദുരൂഹതകള്‍ ഇപ്പോഴും ബാക്കി

Shakunthala-Dead-Body കൊച്ചി കുമ്പളത്ത് കോൺക്രീറ്റ് നിറച്ച വീപ്പയ്ക്കുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നു. ഇൻസെറ്റിൽ കൊല്ലപ്പെട്ട ശകുന്തള.

കൊച്ചി∙ ഏതാനും മാസങ്ങൾക്കു മുൻപ് കുമ്പളത്ത് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് നിറച്ച് കായലിൽ തള്ളിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഉദയംപേരൂർ സ്വദേശിനി ശകുന്തളയുടേതാണെന്ന് തിരിച്ചറിഞ്ഞു. ശാസ്ത്രീയപരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2016 സെപ്റ്റംബറി‍ല്‍‍ കാണാതായ ശകുന്തളയുടെ മൃതദേഹം ജനുവരി ഏഴിനാണ് കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടേതാണെന്ന് നേരത്തെതന്നെ പരിശോധനയിൽ തെളിഞ്ഞിരുന്നു.

കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ അൽപവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന് 500 രൂപ നോട്ടുകളും അന്ന് കണ്ടെത്തി. ശാന്തിവനം ശ്മശാനത്തിനു വടക്കുവശത്തെ പറമ്പിനോടു ചേർന്ന് കായലിൽ കണ്ടെത്തിയ വീപ്പയെക്കുറിച്ച് ദുരൂഹതയുള്ളതായി മലയാള മനോരമ നൽകിയ വാർത്തയെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സർജൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.

ചെളിയിൽ ചവിട്ടിത്താഴ്ത്തിയ നിലയിലായിരുന്ന വീപ്പയിൽനിന്ന് മാസങ്ങളോളം നെയ് ഉയർന്നു ജലോപരിതലത്തിൽ പരന്നിരുന്നതായി മൽസ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. ദുർഗന്ധവും ഉണ്ടായിരുന്നു. പത്തു മാസം മുൻപാണ് ചെളിയിൽ പുതഞ്ഞ നിലയിൽ ഇതു കണ്ടത്. എന്നാൽ, അന്ന് വീപ്പയിൽ പങ്കായം കുത്തിനോക്കിയെങ്കിലും കല്ലുനിറച്ചു വച്ചിരിക്കുന്നതു പോലെ തോന്നിയതിനാൽ വിട്ടുകളയുകയായിരുന്നു.

രണ്ടു മാസം മുൻപ് ഇത് കരയിൽ ഇട്ടു. കരയിൽ മതിൽ പണിതപ്പോൾ കായലിൽനിന്ന് മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് ചെളി കോരിയിരുന്നു. അപ്പോഴാണ് വീപ്പ കരയിൽ എത്തിച്ചത്. ഉള്ളിൽ ഇഷ്ടിക നിരത്തി സിമന്റ് ഇട്ട് ഉറപ്പിച്ചതായി കണ്ടതോടെ പണിക്കാർ കായലോരത്ത് ഉപേക്ഷിച്ചു പോകുകയായിരുന്നു. ഇതിനു ശേഷമാണ് നെട്ടൂരിൽ കായലോരത്ത് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടത്. മൃതദേഹം ജലോപരിതലത്തിൽ ഉയർന്നു വരാതിരിക്കാൻ ചാക്കിൽ ഉണ്ടായിരുന്ന മതിലിന്റെ അവശിഷ്ടം പോലെ തോന്നിക്കുന്നതാണ് വീപ്പയിലും കണ്ടത്.

related stories