ബെംഗളൂരു∙ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ തട്ടിപ്പു നടത്തിയതിനു നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരു ആർഎംസി യാർഡ് പൊലീസാണു കേസെടുത്തത്. ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 36 ലക്ഷം വാഹനവായ്പയെടുത്തു തിരിച്ചടിച്ചില്ലെന്നാണു പരാതി. ബാങ്കിന്റെ പരാതിയെത്തുടർന്നാണു നടപടി.
സിന്ധുവിന്റെ സഹോദരൻ മനോജ് കാർത്തികേയൻ, നാഗശ്രീ ശിവണ്ണ, ഇന്ദിര മേനോൻ, സുധ രാജശേഖർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സിന്ധു ഇപ്പോൾ യുകെയിലാണു താമസം.
എഫ്ഐആർ റജിസ്റ്റർ ചെയ്ത് കൂടുതൽ നടപടികളിലേക്കു കടന്നതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലും സ്ഥിരീകരണം ലഭിക്കാനുണ്ട്. മലയാളത്തിലെ പ്രമുഖ നടിയായിരുന്ന സിന്ധു മേനോൻ തെലുങ്ക്, കന്നഡ, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.