തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയിൽ പെന്‍ഷന്‍ പ്രായം കൂട്ടുന്നതു പ്രതിസന്ധിക്കു ശാശ്വത പരിഹാരമാവില്ലെന്നു തുറന്നു സമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍. രണ്ടോ മൂന്നോ വര്‍ഷത്തേക്കു ഗുണം ചെയ്യുമെങ്കിലും ഇതൊരു ശാശ്വത പരിഹാരമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പെൻഷൻ പ്രായം കൂട്ടാനുള്ള നീക്കത്തിനെതിരെ ഭരണകക്ഷി യൂണിയനായ എെഎടിയുസി തന്നെ രംഗത്തെത്തിയതോടെ ചര്‍ച്ച ചെയ്തുമാത്രമേ തീരുമാനമെടുക്കൂവെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും അറിയിച്ചു.
കൂടിയാലോചനയ്ക്കുശേഷം മാത്രമെ തീരുമാനം നടപ്പാക്കൂ എന്ന് മന്ത്രി കോഴിക്കോട്ട് പറഞ്ഞു. സര്‍ക്കാര്‍ നടപടി പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗമല്ലെന്നും എല്‍ഡിഎഫ് നയത്തിനു വിരുദ്ധമാണെന്നും എെഎടിയുസി ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
പെന്‍ഷന്‍ പ്രായം അറുപതാക്കണമെന്നു കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഘടകകക്ഷികള്‍ അനുകൂലമായല്ല പ്രതികരിച്ചത്. ആലോചിച്ചു നിലപാട് അറിയിക്കാമെന്നായിരുന്നു അവരുടെ മറുപടി. അടുത്ത മന്ത്രിസഭായോഗത്തിനു മുന്‍പു നിലപാടു പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.