കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ലെന്നാണ് ആവശ്യം. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ ആവശ്യപ്പെട്ടു മറ്റൊരു ഹര്‍ജിയും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇതു രണ്ടും ഒരുമിച്ചാകും പരിഗണിക്കുക. കേസിന്റെ വിചാരണ ബുധനാഴ്ച തുടങ്ങാനിരിക്കെയാണു ദിലീപ് കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ലഭിക്കേണ്ടതു പ്രതിയെന്ന നിലയിൽ തന്‍റെ അവകാശമാണെന്നാണു ദിലീപിന്‍റെ വാദം. ഇക്കാര്യം അങ്കമാലി കോടതി പരിഗണിച്ചില്ലെന്നു കാട്ടിയാണു ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടു ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല.