Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂടിന് ആശ്വാസമായി ‘ന്യൂനമർദ മഴ’ എത്തി; ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്

Fisherman കടലിൽ കട്ടമരത്തോണിയിൽ മൽസ്യബന്ധനത്തിനു പോയവർ ന്യൂനമർദം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് തിരിച്ചെത്തുന്നു. വലിയതുറയിൽനിന്നുള്ള ദൃശ്യം. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ കനത്ത ചൂടിൽ ആശ്വാസമായി സംസ്ഥാനത്തെമ്പാടും മഴയെത്തി. വിവിധ ജില്ലകളിൽ രാത്രിയിലും പുലർച്ചെയുമായി ചെറിയ തോതിൽ മഴ ലഭിച്ചു. ശ്രീലങ്കയ്ക്കു സമീപം ഉൾക്കടലിലുണ്ടായ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറുന്നതിനിടെയാണ് ചൂടിന് ആശ്വാസമായി മഴയെത്തിയത്. അതിതീവ്ര ന്യൂനമർദം കേരളത്തിനും ലക്ഷദ്വീപിനും ഇടയിലൂടെ കടന്നുപോകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കുറവാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ. കടലിൽ ശക്തമായ കാറ്റിനും വൻ തിരമാലകൾക്കും കേരളത്തിലുടനീളം കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാന വ്യാപകമായി സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ലക്ഷദ്വീപിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കേരളത്തിലും ന്യൂനമർദത്തിന്റെ അലയൊലികൾ ഉണ്ടാകും. മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കോമോറിൻ – മാലദ്വീപ് മേഖലയിലും ദക്ഷിണ കേരളത്തിലും തമിഴ്നാട്ടിലും കാറ്റു വീശാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനാണു സാധ്യത. കടലിൽ പോകരുതെന്ന് കേരളത്തിലെയും തമിഴ്നാട്ടിലെയും മൽസ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ ഉച്ചയോടെ സ്ഥിരീകരിച്ചിരുന്നു. രാത്രിയോടെ ന്യൂനമർദ പാത്തി തിരുവനന്തപുരത്തുനിന്നു തെക്കുപടിഞ്ഞാറു ദിശയിൽ 300 കിലോമീറ്റർ വരെ അടുത്തെത്തി വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നും 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമായി മാറുമെന്നുമാണു മുന്നറിയിപ്പ്. കടലിൽ കാറ്റിന്റെ വേഗം 65 കിലോമീറ്റർ വരെയാകും. തിരമാല സാധാരണയിൽനിന്നു 3.8 മീറ്റർ വരെ ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നൽകി.

ന്യൂനമർദത്തിന്റെ ദിശയറിയാം:

∙ കേരള തീരത്തുനിന്ന് നാളെ വരെ മൽസ്യബന്ധനത്തിനു പോകരുതെന്നു ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

∙ എല്ലാ തീരപ്രദേശത്തും ദുരിതാശ്വാസ ക്യാംപുകൾ ഒരുക്കാൻ കലക്ടർമാർക്കു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. പരീക്ഷ നടക്കുന്ന ഹാളുകൾ കഴിയുന്നതും ഒഴിവാക്കണം.

∙ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പർ അപായസൂചന ഉയർത്തി.

∙ അടിയന്തര ഘട്ടത്തിൽ പ്രവർത്തിക്കാൻ കെഎസ്ഇബിക്കു നിർദേശം.

∙ തീരദേശ താലൂക്ക് കൺട്രോൾ റൂമുകൾ നാളെ വരെ മുഴുവൻ സമയവും പ്രവർത്തിക്കണം.

∙ മൽസ്യബന്ധനത്തിനു പോയ ബോട്ടുകൾ തിരിച്ചെത്തിക്കാൻ കോസ്റ്റ് ഗാർഡ് ആറു കപ്പലുകളും നാലു വിമാനങ്ങളും വിന്യസിച്ചു. കേരളത്തിൽനിന്നുള്ള 41 മൽസ്യബന്ധന ബോട്ടുകൾ ലക്ഷദ്വീപിൽ അഭയം തേടി. കൽപേനി ദ്വീപിൽ 36 ബോട്ടുകളും 382 തൊഴിലാളികളുമാണെത്തിയത്. ബിത്രയിൽ അഞ്ചു ബോട്ടുകൾ എത്തി. കൊച്ചിയിൽനിന്നും കൊല്ലത്തുനിന്നും മൽസ്യബന്ധനത്തിനു പുറപ്പെട്ടവരാണു ബോട്ടിലുള്ളതെന്നു ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. ഏതാനും ബോട്ടുകൾ ഗോവയിലും അടുപ്പിച്ചിട്ടുണ്ട്.

∙ ബേപ്പൂർ–ലക്ഷദ്വീപ് കപ്പൽ, ഉരു സർവീസുകൾ നിർത്തി.

∙ ഏതു സാഹചര്യവും നേരിടാൻ പൊലീസ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയെന്നു ഡിജിപി ലോക്‌നാഥ് ബെഹ്റ.

∙ ദേശീയ ദുരന്തനിവാരണ സേനയുടെ നിലവിലുള്ള ഒരു കമ്പനിക്കു പുറമെ ഒരു കമ്പനി കൂടി തൃശൂരിൽ എത്തി.